ദുബൈ: സ്കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ സാധ്യതയൊരുക്കി ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈയിലെ ബിസിനസുകളുടെ പരസ്യങ്ങളും പ്രമോഷനൽ കാമ്പയിനുകളും ബസുകളിൽ പതിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.
സ്കൂൾ ബസുകളുടെ അകത്തും പുറത്തും പരസ്യം പതിക്കുന്നതിലൂടെ ഓപറേറ്റർമാർക്ക് കൂടുതൽ വരുമാനം ലഭിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.
അതേസമയം സ്കൂൾ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതും അവർക്ക് അനുയോജ്യവുമായ രീതിയിലുള്ള പരസ്യങ്ങളാണ് നൽകുന്നതെന്ന് വളരെ കർശനമായി ഉറപ്പുവരുത്തണമെന്ന് ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശാകിരി പറഞ്ഞു.
യു.എ.ഇയിലെ നിയമപ്രകാരമുള്ള, കുട്ടികൾക്കിടയിൽ നല്ല മൂല്യങ്ങളും തത്ത്വങ്ങളും സ്വഭാവങ്ങളും പ്രോത്സാഹിപ്പിക്കുന്നതാകണം പരസ്യങ്ങൾ. പരസ്യങ്ങളുടെ ഉള്ളടക്കങ്ങൾക്ക് ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് അംഗീകാരം നേടണം. കൂടാതെ പരസ്യം നൽകുന്നതിന് മുമ്പ് ആർ.ടി.എ വെബ്സൈറ്റ് വഴിയും പെർമിറ്റ് നേടിയിരിക്കണം. ബസിനകത്തുള്ള പരസ്യ സ്ക്രീനുകൾ ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ഡ്രൈവർ സീറ്റിന് പിന്നിലായി വേണം സ്ഥാപിക്കാൻ. ഡോറുകളിലും എമർജൻസി എക്സിറ്റുകളിലും പരസ്യം പതിക്കാൻ അനുവദിക്കില്ല. ഡ്രൈവർക്ക് പിൻവശത്തെ കാഴ്ച മറക്കാത്ത രീതിയിലും ‘സ്കൂൾ ബസ്’ സൂചനകൾ മറയാത്ത രീതിയിലുമായിരിക്കണം ബസിന് പുറത്തുള്ള പരസ്യങ്ങൾ പതിക്കേണ്ടത്.
ആർ.ടി.എ വെബ്സൈറ്റിലെ അഡ്വർടൈസിങ് മാനേജ്മെന്റ് സിസ്റ്റം (എ.എം.എസ്) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യണം. പരസ്യങ്ങൾ മാറുന്നതിന് അനുസരിച്ച് മുനിസിപ്പാലിറ്റിയിൽ നിന്ന് പ്രത്യേക അനുമതിയും വാങ്ങിയിരിക്കണം.
കാമ്പയിൻ അവസാനിച്ച് 48 മണിക്കൂറിനകം പരസ്യങ്ങൾ നീക്കം ചെയ്തിരിക്കണം. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് ആർ.ടി.എ വിവിധ മേഖലകളിലെ പങ്കാളികളെ ഏകോപിപ്പിക്കുകയും അവരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്ന് ശാക്കിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.