റാസല്‍ഖൈമ: പരിസ്ഥിതി-ഊര്‍ജ സംരക്ഷണ സംരംഭമെന്നതിനൊപ്പം ഡീകാര്‍ബനൈസേഷന്‍ പദ്ധതിയെ സമഗ്ര സാമ്പത്തിക പുന$സംഘടനാ പാക്കേജായി അവതരിപ്പിച്ച് റാസല്‍ഖൈമ.
റാക് സസ്റ്റയ്നബിലിറ്റി സ്ട്രാറ്റജി 2050നെ യു.എ.ഇ നെറ്റ് സീറോ 2050മായി സംയോജിക്കുന്നതാണ് റാസല്‍ഖൈമയിലെ കാര്‍ബണ്‍ പുറന്തള്ളൽ കുറക്കുന്ന പദ്ധതി. സ്വാഭാവിക ഇന്ധനം ഉപയോഗിച്ച് സിമന്‍റ് ഉൽപാദനം, ക്ലിങ്കര്‍ ഉപയോഗം കുറക്കല്‍, മാലിന ജലത്തിന്‍റെ പുനരുപയോഗം തുടങ്ങിയവയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറക്കുന്നതിന് തീവ്ര ശ്രമങ്ങള്‍ തുടരും.
എമിറേറ്റിന്‍റെ ജി.ഡി.പിയില്‍ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് നിര്‍മാണ മേഖലയാണ്. സിമന്‍റ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവ പ്രധാന കയറ്റുമതി മേഖലയാണ്. ഉയര്‍ന്ന തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ഈ മേഖലയുടെ ഉല്‍പാദനത്തെ അടിസ്ഥാനമാക്കി നവീകരണ പദ്ധതികള്‍ നടപ്പാക്കും. ഊര്‍ജ മേഖലയുടെ നവീകരണം വെല്ലുവിളി നിറഞ്ഞതാണ്. സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിച്ച് വ്യവസായ മേഖലകളില്‍ ഊര്‍ജ കാര്യക്ഷമതക്ക് മുന്‍ഗണന നല്‍കും. മികച്ച സോളാര്‍ പദ്ധതികള്‍ കാര്യക്ഷമമാക്കും.
ജല ഉപഭോഗ നിയന്ത്രണം സുസ്ഥിരതാ തന്ത്രത്തിലെ നിര്‍ണായക ഘടകമാണ്. രാജ്യത്ത് ഒരാള്‍ ദിവസത്തില്‍ ഏകദേശം 500ലേറെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായാണ് കണക്ക്. മാലിന്യ-വ്യവസായ ജല പുനരുപയോഗ സംവിധാനം, സ്മാര്‍ട്ട് മീറ്ററിങ് എന്നിവയിൽ അമിത ജല ഉപഭോഗം കുറക്കാന്‍ സഹായിക്കുന്നുണ്ട്.
2036ഓടെ 95 ശതമാനം പുനരുപയോഗ ജലമെന്ന ദേശീയ ലക്ഷ്യത്തോടൊപ്പം റാസല്‍ഖൈമയിലെ നടപടികളും പുരോഗമിക്കുകയാണ്. മാലിന്യ നിയന്ത്രണവും വെല്ലുവിളി നിറഞ്ഞതാണ്. ലാന്‍ഡ് ഫില്ലിലേക്ക് പോകുന്ന മാലിന്യത്തിന്‍റെ 75 ശതമാനം കുറക്കുകയാണ് ലക്ഷ്യം. നിര്‍മാണ മേഖലകളിലെ മാലിന്യം പുനരുപയോഗത്തിലേക്ക് തിരിച്ചുവിടുന്നത് ഫലം ചെയ്യുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ സഹകരണം വഴി മാലിന്യം മറ്റൊരു ഉല്‍പ്പാദനത്തിന് ഇന്‍പുട്ടായി ഉപയോഗിക്കുന്നതും മാലിന്യ നിയന്ത്രണത്തിന് സഹായകമാണ്.
ജബല്‍ ജെയ്സ് പോലുള്ള പ്രകൃതിദത്ത കേന്ദ്രങ്ങളില്‍ ഇക്കോ ടൂറിസം വികസിപ്പിക്കും. ഹോട്ടലുകളിലുള്‍പ്പെടെ ഗ്രീന്‍ ബില്‍ഡിങ് മാനദണ്ഡങ്ങള്‍, ഊര്‍ജ കാര്യക്ഷമത ഡിസൈന്‍, ജല ഉപഭോഗ നിയന്ത്രണം എന്നിവ നടപ്പാക്കുന്നതിനും ഊന്നലുണ്ട്.
കാലാവസ്ഥ മാറ്റത്തെ മുന്നില്‍ കണ്ട് റാസല്‍ഖൈമയിലെ നഗര രൂപകല്‍പ്പനയിലും മാറ്റങ്ങള്‍ കൊണ്ടുവരും. കൊടും ചൂടിനെ ചെറുക്കാന്‍ ഷേഡ് സംവിധാനം, ഗ്രീന്‍ ഇടനാഴികള്‍, എനര്‍ജി എഫിഷ്യന്‍സി തുടങ്ങിയ നിയമ നിര്‍ദ്ദേശങ്ങള്‍ കെട്ടിട നിര്‍മാണ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.