റാസല്‍ഖൈമ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും വ്യായാമശീലം വളര്‍ത്തുകയും ലക്ഷ്യമിട്ട് ‘റാസല്‍ഖൈമ ഫിറ്റ്നസ് ചലഞ്ചി’ന്‍റെ മൂന്നാം പതിപ്പിന് തുടക്കമിടാന്‍ റാസല്‍ഖൈമ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി നിർദേശം നല്‍കി. ശാരീരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ശരീരഭാരം കുറക്കാനും ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്താനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
മനുഷ്യന്‍റെ ആരോഗ്യവും ജീവിതനിലവാരവും പരമപ്രധാനമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. യുവാക്കളെ വ്യായാമത്തിലേക്കും ആരോഗ്യകരമായ ശീലങ്ങളിലേക്കും ആകര്‍ഷിക്കുന്നത് സജീവമായ സമൂഹ നിര്‍മാണത്തിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ നടന്ന രണ്ട് പതിപ്പുകളുടെ വിജയത്തിന്‍റെ തുടര്‍ച്ചയായാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അധ്യക്ഷന്‍ ഫൈസല്‍ അല്‍ ഗൈസ് പറഞ്ഞു.
റാസല്‍ഖൈമ പാസ്പോര്‍ട്ട് കൈവശമുള്ള 13 മുതല്‍ 30 വയസ്സുവരെയുള്ളവര്‍ക്കാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവരുടെ ബോഡി മാസ് ഇന്‍ഡക്സ് 40ല്‍ കുറയാന്‍ പാടില്ല. റാസല്‍ഖൈമയിലെ ഏതെങ്കിലും ജിംനേഷ്യത്തില്‍ അംഗത്വമുള്ളവരായിരിക്കണം. സെപ്റ്റംബര്‍ ആദ്യം റാസല്‍ഖൈമയിലെ വിവിധ ജിംനേഷ്യങ്ങളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 20 വിജയികള്‍ക്ക് ഉപഹാരമായി പണം സമ്മാനിക്കും. ഒന്നാം സ്ഥാനക്കാരന് 50,000 ദിര്‍ഹവും തുടര്‍ന്നുള്ള ഓരോ സ്ഥാനത്തിനും 1000 ദിര്‍ഹം വീതം കുറയുന്ന രീതിയിലാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്. 20-ാം സ്ഥാനക്കാരന് 31,000 ദിര്‍ഹം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.