എമിറേറ്റ്‌സ് റോഡിൽ ആഗസ്റ്റ് 30 മുതൽ തുറന്നുകൊടുക്കുന്ന ലെയ്ൻ
ദുബൈ: ഷാർജയിൽനിന്ന് ദുബൈയിലേക്കുള്ള വാഹനങ്ങൾക്കായി എമിറേറ്റ്‌സ് റോഡിൽ ആഗസ്റ്റ് 30 മുതൽ രണ്ട് പുതിയ വരികൾ കൂടി തുറന്നുകൊടുക്കും. എമിറേറ്റ്‌സ് റോഡിൽ നിർമാണം പൂർത്തിയായ അഞ്ചുകിലോമീറ്റർ നീളമുള്ള പുതിയ പാതയാണ് ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ആണ് ഇക്കാര്യം അറിയിച്ചത്. ഷാർജയിൽനിന്ന് വാദി അൽ അമർദി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി രണ്ട് പുതിയ വരികൾ കൂടി കൂട്ടിച്ചേർത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. ദുബൈയും വടക്കൻ എമിറേറ്റുകളും തമ്മിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ വികസനം.
വേനലവധിക്കുശേഷം ആഗസ്റ്റ് 31 തിങ്കളാഴ്ച വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, റോഡുകളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആർ.ടി.എയുടെ നടപടി. റോഡ് വികസനം പൂർത്തിയാകുന്നതോടെ തിരക്കേറിയ വേളകളിലെ യാത്രാസമയത്തിൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഷാർജയിൽ നിന്നും വടക്കൻ എമിറേറ്റുകളിൽ നിന്നും ദുബൈയിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്കും സ്കൂൾ ബസുകൾക്കും രക്ഷിതാക്കൾക്കും ഇത് വലിയ ആശ്വാസമാകും.
ഈ മേഖലയിലെ വരികളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരുന്നതോടെ റോഡിന്‍റെ ശേഷി 33 ശതമാനത്തോളം വർധിക്കും. മണിക്കൂറിൽ 12,000 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് ഇനി മുതൽ 16,000 വാഹനങ്ങൾക്ക് വരെ സുഗമമായി സഞ്ചരിക്കാൻ സാധിക്കും. വാദി അൽ അമർദി ഭാഗത്തേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും.
യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് എമിറേറ്റ്‌സ് റോഡ്. സാധാരണ വാഹനങ്ങളും വലിയ ട്രക്കുകളും ഉൾപ്പെടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 2,40,000ത്തിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ദുബൈയെയും വടക്കൻ എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം പ്രമുഖ റസിഡൻഷ്യൽ, വ്യാവസായിക, ലോജിസ്റ്റിക്സ് മേഖലകളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ റോഡ്.
അടുത്തിടെയായി എമിറേറ്റ്‌സ് റോഡിലും പരിസര പ്രദേശങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് ആർ.ടി.എ നടപ്പിലാക്കിവരുന്നത്. അൽ അവിർ 1-ലേക്ക് പുതിയ പ്രവേശന കവാടം, അൽ അമർദി സ്ട്രീറ്റുമായുള്ള മികച്ച ഗതാഗത ബന്ധം, പ്രധാന കേന്ദ്രങ്ങളിലെ എൻട്രി-എക്സിറ്റ് പോയന്‍റുകളുടെ പരിഷ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജനസാന്ദ്രതയും വാഹനങ്ങളുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗത തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.