നിർമാണ സാമഗ്രികളുടെ മേഖലയിൽ പരിശോധന ശക്തമാക്കി അബൂദബി രജിസ്ട്രേഷൻ അതോറിറ്റി

അബൂദബി: നിർമാണ സാമഗ്രികളുടെ നിർമാണ, വിപണന മേഖലയിൽ വിപണി സ്ഥിരത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങൾ വിപുലീകരിച്ച് അബൂദബി രജിസ്ട്രേഷൻ അതോറിറ്റി (എ.ഡി.ആർ.എ). നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2026 ജൂലൈ മാസത്തിൽ 400ലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അബൂദബി സാമ്പത്തിക വികസന വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അബൂദബി രജിസ്ട്രേഷൻ അതോറിറ്റി, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ വിലയിൽ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുമാണ് പരിശോധനകൾ ഊർജിതമാക്കിയത്.

95.4 ശതമാനം സ്ഥാപനങ്ങളിലും പൂർണ നിയമപാലനം

അത്യാവശ്യ നിർമാണ സാമഗ്രികളുടെ ഉൽപാദനത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന 414 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ 95.4 ശതമാനം സ്ഥാപനങ്ങളും മികച്ച വിജയം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 395 സ്ഥാപനങ്ങൾ എല്ലാ നിബന്ധനകളും പൂർണമായി പാലിച്ചതായി പരിശോധനാ സംഘം സ്ഥിരീകരിച്ചു.

ലംഘനങ്ങൾക്കെതിരെ നടപടി

വിപണി വില കൃത്യമായി നിരീക്ഷിച്ച അധികൃതർ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുത്തു. ന്യായമായ കാരണങ്ങളില്ലാതെ വില വർധിപ്പിച്ച നാലുസ്ഥാപനങ്ങൾക്ക് താക്കീത് നൽകി. വിലക്കൂടുതൽ, ക്രയവിക്രയ ഇൻവോയ്സുകൾ കൃത്യമായി നൽകുന്നതിൽ വരുത്തിയ വീഴ്ച എന്നിവയടക്കം 15 സ്ഥാപനങ്ങൾക്കെതിരെ ലംഘനങ്ങൾ രേഖപ്പെടുത്തി.

വളർച്ചക്കും ഉപഭോക്തൃ സംരക്ഷണത്തിനും തുല്യ പ്രാധാന്യം

വ്യാപാര വളർച്ചയും ഉപഭോക്തൃ-ട്രേഡ്മാർക്ക് അവകാശ സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനമൊരുക്കാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് എ.ഡി.ആർ.എ ഡയറക്ടർ ജനറൽ മുഹമ്മദ് മുനീഫ് അൽ മൻസൂരി പറഞ്ഞു. ആഗോളതലത്തിൽ വ്യവസായ-നിക്ഷേപ രംഗത്ത് അബൂദബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.

റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മറ്റ് സുപ്രധാന മേഖലകളെ നിർമാണ സാമഗ്രികളുടെ വിലസ്ഥിരത നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഉയർന്ന നിയമപാലന നിരക്ക് അബൂദബിയുടെ വാണിജ്യ മേഖല കൈവരിച്ച പുരോഗതിയെയാണ് കാണിക്കുന്നതെന്നും വിപണിയിലെ വിതരണ-ആവശ്യകത നിരക്കുകൾ അതോറിറ്റി നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Abu Dhabi Registration Authority strengthens inspections in the construction materials sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.