അറിവിന്റെ വാതിൽ തുറന്ന് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ചിൽഡ്രൻസ് ലൈബ്രറി

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ദുബൈ ക്രീക്കിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ കുട്ടികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള 'ചിൽഡ്രൻസ് ലൈബ്രറി' സജീവമാകുന്നു. അഞ്ചുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ വായനാശീലവും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ തികച്ചും സൗജന്യമായാണ് ലോകോത്തര പഠന-വിനോദ കേന്ദ്രം ഒരുക്കുന്നത്. തുറന്നുവെച്ച പുസ്തക രൂപത്തിൽ നിർമിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് കുട്ടികളുടെ പ്രത്യേക ലോകം പ്രവർത്തിക്കുക.

ശാസ്ത്രം, ഫിക്ഷൻ, സാഹിത്യം, കോമിക്സുകൾ, ജീവചരിത്രങ്ങൾ തുടങ്ങി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള 84,000ത്തിലധികം പുസ്തകങ്ങളാണ് വിവിധ ഭാഷകളിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ എളുപ്പത്തിൽ തിരയാൻ സഹായിക്കുന്ന 'സ്മാർട്ട് ഷെൽഫ്' സാങ്കേതികവിദ്യയും ഇവിടുത്തെ പ്രത്യേകതയാണ്.

ലൈബ്രറിയിലെത്തുന്ന കുട്ടികളെ സ്വീകരിക്കാനും അവരുമായി സംവദിക്കാനും 'പെപ്പർ' എന്ന ഹ്യൂമനോയിഡ് റോബോട്ടും സജ്ജമാണ്. കൂടാതെ ഇന്ററാക്ടീവ് സ്റ്റോറി സ്ക്രീനുകൾ, വിദ്യാഭ്യാസപരമായ ഗെയിമുകൾ അടങ്ങിയ ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ റീഡിങ് നൂക്കുകൾ എന്നിവയും കുട്ടികൾക്ക് പുത്തൻ ഡിജിറ്റൽ വായനാനുഭവം സമ്മാനിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി പരിഗണിച്ചുകൊണ്ട്, കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിൻ ലിപിയിലുള്ള കഥാപുസ്തകങ്ങളുടെ പ്രത്യേക ശേഖരവുമുണ്ട്. വായനക്കിടയിൽ കുട്ടികൾക്ക് വിനോദത്തിലേർപ്പെടാൻ സുരക്ഷിതമായ ഇൻഡോർ പ്ലേ ഏരിയയും പ്രത്യേക വായനാ കോണുകളും ലൈബ്രറിയുടെ ആകർഷണമാണ്.

പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും, തിരക്ക് ഒഴിവാക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ മുൻകൂട്ടി ബുക്ക് ചെയ്ത് ഇ-ടിക്കറ്റ് സ്വന്തമാക്കണം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉള്ളിലേക്ക് പ്രവേശനമില്ല. തിങ്കൾ മുതൽ വ്യാഴം വരെയും ശനി, ഞായർ ദിവസങ്ങളിലും രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് ലൈബ്രറിയുടെ പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ ഉച്ച 2.00 മുതൽ രാത്രി 9.00 വരെയായിരിക്കും പ്രവേശനം. സന്ദർശകർ തോളും കാൽമുട്ടും മറയുന്ന രീതിയിലുള്ള മാന്യമായ വസ്ത്രധാരണം പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലൈബ്രറിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ലഭ്യമാണ്.

Tags:    
News Summary - Opening the door to knowledge: The Mohammed Bin Rashid Children's Library in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.