ദുബൈ: നഗരത്തിലെ യുവാക്കളുടെ പ്രധാന യാത്രാമാർഗമായി മാറിക്കൊണ്ടിരിക്കുന്ന ഇ- സ്കൂട്ടറുകൾക്കും മൊപെഡുകൾക്കുമായി ദുബൈ നിയമ നിർമാണത്തിനൊരുങ്ങുന്നു. അപകടങ്ങളൊഴിവാക്കാനും സൗകര്യം കൂടുതൽ മെച്ചപ്പെടുത്താനും എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതിന് ദുബൈ പൊലീസും ആർ.ടി.എയും ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആർ.ടി.എയുടെ നേതൃത്വത്തിൽ അഞ്ച് സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഇ- സ്കൂട്ടറുകൾ വിജയകരമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് കർശന നിയമങ്ങളോടെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
ജുമൈറ ലേക്ക് ടവേഴ്സ്, മുഹമ്മദ് ബിൻ റാശിദ് ബൊലേവാദ്, ഇൻറർനെറ്റ്സിറ്റി, അൽ റിഗ്ഗ, മുറഖബാദ്, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അനുവദിക്കപ്പെട്ട പാതകളിലാണ് ഇപ്പോൾ ആർ.ടി.എയുടെ ഇ-സ്കൂട്ടറുകൾ സർവീസ് നടത്തുന്നത്. സമയത്തിെൻറ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകി ഇവ ഉപയോഗിക്കാൻ കഴിയും. 800 ഇ-സ്കൂട്ടറാണ് ഇറക്കിയിരിക്കുന്നത്. 82 ശതമാനവും തൃപ്തികരമാണെന്നാണ് വിലയിരുത്തൽ. ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ബെർലിൻ, സിംഗപൂർ തുടങ്ങി ഇ സ്കൂട്ടർ ഉപയോഗിക്കുന്ന വിദേശ നഗരങ്ങളിലെ മാതൃകകൾ പരിശോധിച്ച ശേഷമായിരിക്കും നിയമനിർമാണം കൊണ്ടുവരുക. ഈവർഷം ഒക്ടോബറിൽ പരീക്ഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഉപഭോക്താവ്, ഇ-സ്കൂട്ടർ, റോഡ്, വാണിജ്യ സാധ്യത എന്നീ നാല് കാര്യങ്ങൾ വിലയിരുത്തിയാവും തുടർപദ്ധതികൾ ആവിഷ്കരിക്കുക.
ഇതോടൊപ്പം മണിക്കൂറിൽ അമ്പത് കിലോമീറ്റർ വേഗതയിൽ കൂടുതൽ സഞ്ചരിക്കാത്ത മോപ്പെഡുകളുടെ ഉപയോഗം സംബന്ധിച്ചും ചർച്ച നടന്നു. ഇവയുടെ ഉപയോഗത്തിനായും നിയമം കൊണ്ടുവരും. മോപെഡുകളുടെ മോഡൽ, എഞ്ചിൻശേഷി തുടങ്ങിയവ അടിസ്ഥാനമാക്കി ഏകീകൃത സംവിധാനം കൊണ്ടുവരാനും ആലോചിക്കുന്നു. യു.എസ്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മൊപെഡ് ഉപയോഗിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ ഉപയോഗ രീതിയും നിയമങ്ങളും പഠിക്കും. ഉപഭോക്താവിെൻറ വയസ്, അനുവദനീയമായ വഴികൾ, എഞ്ചിൻ ശേഷി, രജിസ്ട്രേഷൻ, ലൈസൻസിങ്, വേഗപരിധി എന്നിവയെല്ലാം സംബന്ധിച്ച് തുടർചർച്ചകൾക്കും പഠനത്തിനും ശേഷമെ തീരുമാനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.