അബൂദബി: റെഡ് സിഗ്നല്‍ അവഗണിച്ചുള്ള ഡ്രൈവിങ് കാരണമായുണ്ടായ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച രണ്ട് വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടമാണ് അബൂദബി പൊലീസ് കാണിക്കുന്നത്. അറബ് ഗതാഗത വാരത്തോടനുബന്ധിച്ചാണ് അബൂദബി പൊലീസ് മോണിറ്ററിങ് ആന്‍ഡ് കണ്ട്രോള് സെന്ററിന്റെ സഹകരണത്തോടെ ബോധവത്കരണ വിഡിയോ പുറത്തുവിട്ടത്.
1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും വാഹനം പിടിച്ചെടുക്കുകയുമാണ് റെഡ് സിഗ്നല്‍ ലംഘിക്കുന്നതിന് പിഴയെന്നും പൊലീസ് ഓര്‍മിപ്പിച്ചു. പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടണമെങ്കില്‍ 50000 ദിര്‍ഹം പിഴയും ഒടുക്കേണ്ടിവരും. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള ഡ്രൈവറുടെ ശ്രദ്ധ നഷ്ടമാകുന്ന പ്രവൃത്തികള്‍ക്കെതിരെ അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. റെഡ് സിഗ്നല്‍ മറികടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാവുന്ന രീതിയില്‍ വാഹനമോടിച്ചാല്‍ പിഴയോ തടവോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
ഇതര വാഹനവുമായി അകലം പാലിക്കാതെ ഡ്രൈവ് ചെയ്താല്‍ 400 ദിര്‍ഹവും റോഡിന്റെ വശത്തുനിന്ന് മറികടക്കുന്നത് 1000 ദിര്‍ഹവും പിഴ ചുമത്തുന്ന കുറ്റങ്ങളാണ്. അനിവാര്യമായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും അപകടകരമായ മറികടക്കലിന് ആറ് ബ്ലാക്ക് പോയന്റും ലഭിക്കും. ആംബുലന്‍സുകള്‍ പോലെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കായി നീക്കിയിരിക്കുന്ന റോഡിന്റെ അരികിലൂടെ ഓവര്‍ടേക്കിങ് നടത്തുന്നതിനെതിരെയും അബൂദബി പൊലീസിനു കീഴിലുള്ള ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഗുരുതരമായ അപകടങ്ങള്ക്കിടവരുത്തിയ നിരവധി ഡ്രൈവര്‍മാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് സംവിധാനമുപയോഗിച്ചാണ് ഇത്തരം ഡ്രൈവര്‍മാരെ പിടികൂടുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, വേഗപരിധി പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ വരെ സ്മാര്‍ട്ട് സംവിധാനം കണ്ടെത്തും. നിയമലംഘകര്‍ക്ക് ഉടന്‍ തന്നെ എസ്.എം.എസ് ആയി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.