ദുബൈ: യു.എ.ഇയിലെ പെൺകരുത്തിന്റെ കഥകൾ പങ്കുവെക്കാൻ മീഡിയവൺ സംഘടിപ്പിക്കുന്ന ‘ഹെർസ്റ്റോറി’ ഇന്ന് വൈകുന്നേരം ദുബൈ അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 11 വനിതകളാണ് സദസ്സിന് മുന്നിൽ അനുഭവ കഥകളുമായി എത്തുക. സിനിമാ താരവും റേഡിയോ അവതാരകയുമായ നൈല ഉഷ ഹെർസ്റ്റോറിയുടെ ഉദ്ഘാടനം നിർവഹിച്ച് മനസ്സ് തുറക്കും.
സംഗീതരംഗത്ത് വേറിട്ട പരീക്ഷണങ്ങൾ നടത്തുന്ന യുവ സംഗീതകാരിയും വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ മകളുമായ ഖദീജ റഹ്മാൻ, യു.എ.ഇയുടെ ആദ്യ വനിത എയർക്രാഫ്റ്റ് എൻജിനീയർ ഡോ. സുആദ് ആൽ ശംസി, ഭിന്നശേഷിക്കാരുടെ പഠനത്തിനായി സെൻസസ് സെന്റർ എന്ന സ്ഥാപനത്തിന് തുടക്കമിട്ട ഇമാറാത്തി വനിത നാദിയ അൽ സയേഗ്, അന്താരാഷ്ട്ര പാരാബാഡ്മിന്റൺ രംഗത്ത് തിളങ്ങുന്ന മലയാളി കായികതാരം ആൽഫിയ ജെയിംസ്, ലൈഫ് സ്റ്റൈൽ ഇൻഫ്ലൂവൻസറും സംരംഭകയുമായ ഇമാറാത്തി വനിത മോന തജർബി, മലയാളികളെ പോലെ മലയാളം പറഞ്ഞ് വൈറലായി ഇമാറാത്തി സഹോദരിമാരായ നൂറ അൽ ഹിലാലിയും മറിയം അൽഹിലാലിയും ഹെർസ്റ്റോറി വേദിയിലുണ്ടാകും.
രുചികൊണ്ട് മറുനാട്ടിലും മലയാളിയെ അടയാളപ്പെടുത്തിയ സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി, യു.എ.ഇയിലെ മുൻനിര ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസിന്റെ ഹാപ്പിനസ് എഡിറ്റർ പദവിയിലെത്തിയ മലയാളി മാധ്യമപ്രവർത്തക നസ്റീൻ അബ്ദുല്ല, വിശക്കുന്നവരിലേക്ക് ഭക്ഷണമെത്തിക്കാൻ ഫുഡ് എ.ടി.എം എന്ന സംവിധാനത്തിന് തുടക്കമിട്ട ആയിശ ഖാൻ എന്നിവരാണ് സദസ്സിന് ഹെർസ്റ്റോറി അവതരിപ്പിക്കുന്ന മറ്റുള്ളവർ.
വൈകുന്നേരം നാല് മുതൽ രാത്രി എട്ടുവരെ നീളുന്ന പരിപാടിയിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. നന്മയുടെ ശീലുകൾകൊണ്ട് ലോകമെമ്പാടും ആസ്വാദകരെ നേടിയ അബൂദബിയിലെ ആയിഷ അബ്ദുൽ ബാസിത് എന്ന യുവഗായിക, ചെണ്ടമേളത്തിൽ പുതിയ താളം അടയാളപ്പെടുത്തിയ കലാകാരി ശിൽപ ശ്രീകുമാർ, മണലിൽ സുന്ദര ചിത്രങ്ങൾ തീർക്കുന്ന സാൻഡ് ആർട്ടിസ്റ്റ് അലിഷ അമീർ എന്നിവരാണ് ഹെർസ്റ്റോറി വർണാഭമായ അനുഭവമാക്കാൻ വേദിയിലെത്തുക. ഇതോടൊപ്പം ആരോഗ്യം, ബിസിനസ്, സാമ്പത്തികം എന്നീ മേഖലകളിൽ ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെക്കുന്ന മൂന്ന് സെഷനുകളുമുണ്ടാകും. വനിതകളുടെ ആരോഗ്യവും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ ദുബൈ മെഡിയോർ ഹോസ്പിറ്റലിലെ ഡോ. ധന്യ ഷാജിയും ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് അർച്ചന പ്രതാപ് കുമാറും സംസാരിക്കും. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, നിക്ഷേപ സാധ്യതകൾ എന്നിവ സംബന്ധിച്ച് മിഥുൻ ഗിരീശനും സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.