ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ച ശേഷം എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളായ ദുബൈ മാളിലേക്ക് ലുലു ഹൈപ്പർ മാർക്കറ്റ് എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു.
എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, എമാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും സന്നിഹിതരായിരുന്നു. അടുത്ത വർഷം ഏപ്രിൽ ലുലു @ ദുബൈ മാൾ പ്രവർത്തനം ആരംഭിക്കും.
ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന് എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബൈ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബൈ മാൾ 15ാം വർഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഷോപ്പിങിനും സന്ദർശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബൈ മാളിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.