ഡോ. അൻവർ ഗർഗാഷ്
ദുബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. യുദ്ധം അനന്തമായി നീളുന്നത് ദുഷ്കരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഗൾഫ് മേഖലക്ക് കനത്ത തിരിച്ചടിയാകും. ഒരു യുദ്ധം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രത്തോളം അത് അപകടകരമാവും. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ തീവ്രത കുറക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
വിഷയത്തിൽ ചർച്ചകളിലേക്ക് തിരിച്ചുപോകാൻ ഇനിയും സാധ്യമാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ദുബൈയിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അൻവർ ഗർഗാഷ്.2003ൽ ഇറാഖിൽ യു.എസ് നടത്തിയ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സദ്ദാം ഹുസൈനെ പുറത്താക്കാൻ വേണ്ടി നടത്തിയ സൈനിക ഇടപെടൽ പക്ഷെ, ഇറാഖിനെ വിഭജിക്കുന്നതിലേക്കും അസ്ഥിരമാക്കുന്നതിലേക്കുമാണ് നയിച്ചത്.
ആഗോള എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഇറാനും അറേബ്യൻ ഉപദ്വീപിനും ഇടയിലുള്ള ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സമാണ് ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഏറ്റവും പ്രധാന അപകടസാധ്യത. പ്രാദേശികമായ അഭിവൃദ്ധിയിൽ കേന്ദ്രീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സംഘർഷം തടസ്സമാകുെംമന്ന് അദ്ദേഹം വിലയിരുത്തി. യു.എസ് വ്യോമാക്രമണത്തിന് മുമ്പ് ഇറാന് ചർച്ച നടത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരമാവധി രണ്ടാഴ്ച സമയം നൽകിയിരുന്നു. എന്നാൽ, ആക്രമണത്തിനിരയാകുമ്പോൾ ചർച്ചകൾ നടത്തില്ലെന്നാണ് തെഹ്റാൻ വ്യക്തമാക്കിയിട്ടുള്ളത്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.