യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി
അണക്കെട്ട് സന്ദർശിക്കുന്നു
ദുബൈ: രാജ്യത്തെ അണക്കെട്ടുകളിൽ സംഭരിച്ചിരിക്കുന്ന മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ച് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി. സംഭരിച്ചിരിക്കുന്ന മഴവെള്ളത്തിന്‍റെ നഷ്ടം കുറക്കുന്നതിനുള്ള നടപടികൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കിഴക്കൻ മേഖലയിലെ വിവിധ ഡാമുകളിൽ നടത്തിയ സന്ദർശനത്തിടെയിലാണ് ഇക്കാര്യം നിർദേശിച്ചത്. സന്ദർശനത്തിൽ മന്ത്രി ഡാമുകളുടെ ഒരുക്കങ്ങൾ, പ്രവർത്തനക്ഷമത, അടുത്തിടെ ഉണ്ടായ കനത്ത മഴയെ നേരിടുന്നതിലെ ശേഷി എന്നിവ വിലയിരുത്തി.
ഡാമുകൾ ഇപ്പോൾ ജലസുരക്ഷ ഉറപ്പാക്കുന്ന പ്രധാന ഘടകമായി മാറിയതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ ശക്തമായ മഴയിൽ രാജ്യത്തെ ഡാമുകളിൽ ഏകദേശം 72 ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം 109 അണക്കെട്ടുകളുടെ സംഭരണ ശേഷി 90 ദശലക്ഷം ഘനമീറ്ററിലധികമാണ്. ഇതിൽ ഏകദേശം 83 ശതമാനം വരെ നിറഞ്ഞിട്ടുണ്ട്. അതോടൊപ്പം മഴയിൽ ഡാമുകൾക്ക് വലിയ കേടുപാടുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഡാമുകളിൽ സ്ഥാപിച്ച സ്മാർട്ട് സംവിധാനങ്ങളും മന്ത്രി സന്ദർശനത്തിൽ വിലയിരുത്തി.
സർവൈലൻസ് കാമറകൾ, വാദികളിലെ ജലപ്രവാഹ നിരീക്ഷണ ഉപകരണങ്ങൾ, ജലനിരപ്പ് സെൻസറുകൾ, ഗ്രൗണ്ട് വാട്ടർ നിരീക്ഷണ സംവിധാനം എന്നിവയെല്ലാം എ.ഐ അടിസ്ഥാനത്തിലുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇതിലൂടെ വെള്ളം ഒഴുകുന്നതിന്റെ വേഗതയും ദിശയും മുൻകൂട്ടി കണക്കാക്കി അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതാണ്. മഴവെള്ളം ഫെഡറൽ റോഡുകളിൽ ഉണ്ടാക്കുന്ന പ്രതികൂലാവസ്ഥ പഠിച്ച് മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങളും റോക്ക്-കട്ട് സംരക്ഷണ സംവിധാനങ്ങളും ഒരുക്കാൻ മന്ത്രി നിർദേശിച്ചു. ഇതുവഴി റോഡുകളുടെ സുരക്ഷയും ഗതാഗതത്തിന്റെ തുടർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.