ഫുജൈറ: കോവിഡ് 19െൻറ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ കുടുങ്ങിപ്പോയവരിൽ നാട്ടിലെത്തുന് നതിന് അടിയന്തര പ്രാധാന്യമുള്ളവരെ കണ്ടെത്താൻ യു.എ.ഇ കെ.എം.സി.സി തയാറാക്കിയ ട്രാവൽ ലിസ്റ്റിൽ നാലു ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവി ലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രക്ക് സന്നദ്ധരായി നിൽക്കുന്നവരാണിവർ. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്.
കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസര്‍വിസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര -സംസ്ഥാന - നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ട കെ.എം.സി.സി കൃത്യമായ പദ്ധതിരൂപം അധികൃതർക്ക് മുമ്പാകെ സമർപ്പിക്കുന്നതിനാണ് പ്രയോറിറ്റി ട്രാവൽ ലിസ്റ്റ് തയാറാക്കിയത്.രജിസ്റ്റർ ചെയ്ത അഞ്ചു ശതമാനം ഗർഭിണികളിൽ ഏറെയും ഇൻഷുറൻസ് സൗകര്യം ഇല്ലാത്തവരും സന്ദർശക വിസയിൽ എത്തിയവരുമാണ്.
വിസ പുതുക്കാതെ ഡിസംബർ അവസാനം വരെ തുടരാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രസവചെലവുകൾ താങ്ങാനാവില്ലെന്നതാണ് അവരെ ആശങ്കയിലാക്കുന്നത്. വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർ പഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.ഇൗ വിവരങ്ങൾ വിവിധ ജില്ലകളിലെ പ്രാദേശിക ഭരണകൂടത്തിനും, ആരോഗ്യ വകുപ്പിനും കാലേകൂട്ടി സംരക്ഷണ തയാറെടുപ്പുകൾ നടത്താൻ എളുപ്പമാകും. വിമാന സർവിസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടുത്താനാകുമെന്ന് കെ.എം.സി.സി ദേശീയ പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.