നൗജസ് ഹനീഫ്, ഭാര്യ സറീന, മക്കളായ ഹംന സൈനബ്, സുബ്ഹാന്‍ ഇബ്ന്‍ നൗജസ്, ഫാത്തിമ ദുആ എന്നിവർ അജ്മാനിലെ താമസസ്ഥലത്ത്

ഇവിടെയുണ്ട്, ആ മലയാളി കുടുംബം

അജ്മാന്‍: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഒരു കുടുംബത്തിനെ തിരയുകയായിരുന്നു. അജ്മാൻ പൊലീസ് തണലേകിയതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായ ആ കുടുംബത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ.

വിഡിയോയിൽ ആരുടെയും മുഖം വ്യക്തമല്ലാത്തതിനാൽ ആ കുടുംബത്തിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അജ്മാനിൽ താമസിക്കുന്ന തലശ്ശേരി കായത്ത് റോഡ്‌ സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫും ഭാര്യ സറീനയും അജ്മാന്‍ ഈസ്റ്റ് പോയൻറ് ഇൻറര്‍നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഹംന സൈനബ്, സുബ്ഹാന്‍ ഇബ്ന്‍ നൗജസ്, ഫാത്തിമ ദുആ എന്നിവരുമാണ് പൊലീസിെൻറ തണലേറ്റുവാങ്ങിയ ആ കുടുംബം.

മക്കളുടെ സ്കൂള്‍ പ്രവേശനാര്‍ഥമാണ് ഇവർ കോവിഡ് പരിശോധന കേന്ദ്രത്തില്‍ എത്തിയത്. അജ്മാന്‍ ഹമീദിയയില്‍ ജോലി ചെയ്യുന്ന നൗജസ് ടെസ്റ്റിന് സമയമെടുക്കുമെന്നതിനാല്‍ വന്നിറങ്ങിയ സ്ഥാപനത്തിെൻറ വാഹനം പറഞ്ഞുവിട്ടു. ടെസ്റ്റിങ് കേന്ദ്രത്തിൽ കയറാനുള്ള അവസരം കാത്ത് പുറത്ത് നില്‍ക്കുകയായിരുന്നു. ചൂട് അസഹ്യമായിരുന്നതിനാല്‍ കഷ്ടപ്പെട്ടായിരുന്നു കുടുംബം നിന്നിരുന്നത്. ഇതുകണ്ട പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട പൊലീസുകാര്‍ ഇറങ്ങി വന്ന് നൗജസിെൻറ ഭാര്യയോടും കുട്ടികളോടും പട്രോളിങ് വാഹനത്തിൽ കയറാന്‍ ക്ഷണിക്കുകയായിരുന്നു.

ഒരു തെറ്റും ചെയ്യാത്ത തങ്ങള്‍ പൊലീസ് വാഹനത്തില്‍ ഇരിക്കുന്നത് മറ്റാരെങ്കിലും കണ്ടാലുള്ള നാണക്കേട് ആലോചിച്ച് ഭാര്യ സറീന മടിച്ചു നിന്നെങ്കിലും ചൂടു കാരണം ക്ഷണം സ്വീകരിക്കുകയായിരുന്നു. ജീവിതത്തിലിന്നോളം കണ്ടിട്ടില്ലാത്ത പൊലീസുകാരുടെ നടപടി കണ്ട നൗജസ് കൗതുകത്തിന് സംഭവം വിഡിയോയില്‍ പകർത്തി.

ഈ വിഡിയോ കുടുംബ ഗ്രൂപ്പില്‍ പങ്കു വെച്ചതോടൊപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ അറബികളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലും ഷെയര്‍ ചെയ്തിരുന്നു. ഈ ഗ്രൂപ്പിലുള്ള അറബികളായ സുഹൃത്തുക്കള്‍ വഴിയാണ് വിഡിയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നത്.നൗജസിെൻറ ശബ്ദ സന്ദേശത്തോടു കൂടിയ വിഡിയോ അജ്മാന്‍ പൊലീസ് തങ്ങളുടെ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. അജ്മാന്‍ പൊലീസിെൻറ അനുകമ്പ ശ്രദ്ധയില്‍പെട്ട അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി തെൻറ ഇൻസ്റ്റഗ്രാം പേജിലും ഷെയര്‍ ചെയ്തിരുന്നു. അജ്മാന്‍ പൊലീസിലെ ഉദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ്‌ അബ്ദുല്ല, ഫത്ത് അല്‍ റഹ്മാന്‍ അഹ്മദ് അബ്ഷര്‍ എന്നിവരെ ഓഫിസിലേക്ക് ക്ഷണിച്ച് പ്രത്യേകം ആദരിക്കുകയും പൊലീസിെൻറ നടപടി രാജ്യത്തിെൻറ യശസ്സ് ഉയര്‍ത്തിയതായും പറഞ്ഞ കിരീടാവകാശി ഇരുവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

സൗദിയിലും യു.എ.ഇയിലെ അല്‍ ഐന്‍, ദുബൈ എന്നിവിടങ്ങളിലായി 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന നൗജസ് രണ്ടു വര്‍ഷമായി അജ്മാനിലെ ഹമീദിയയിലുള്ള പാം സെൻററില്‍ മാനേജറാണ്.

ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള വീടിന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തീ പിടിച്ചപ്പോള്‍ നടത്തിയ സമയോചിതമായ രക്ഷാ പ്രവര്‍ത്തനത്തിന് നൗജസിനെയും സഹപ്രവര്‍ത്തകരെയും അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിച്ചിരുന്നു.

Tags:    
News Summary - Here is that Malayalee family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.