ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടന്ന ദുബൈ റണ്ണിൽ ഓടാനിറങ്ങിയത് 1.90 ലക്ഷം പേർ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എത്തിയതോടെ ആവേശം ആഘോഷത്തിന് വഴിമാറി. കഴിഞ്ഞ വർഷത്തെ 1.46 ലക്ഷം പേരുടെ പങ്കാളിത്ത റെക്കോഡ് തിരുത്തിയെഴുതിയാണ് റൈഡർമാർ മടങ്ങിയത്.
ഞായറാഴ്ച പുലർച്ച മൂന്ന് മുതൽ ഓട്ടക്കാർ ശൈഖ് സായിദ് റോഡിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ഇളം പച്ച ജഴ്സിയായിരുന്നു രജിസ്റ്റർ ചെയ്തവർക്ക് നൽകിയിരുന്നത്. 5, 10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണുണ്ടായിരുന്നത്. ആറിനാണ് ഓട്ടം തുടങ്ങിയതെങ്കിലും അതിന് മുൻപ് തന്നെ നഗരം നിറഞ്ഞു കവിഞ്ഞു. ആയിരക്കണക്കിന് മലയാളി റൈഡർമാരും ഓടാനെത്തിയിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന ദുബൈ ശൈഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപെടുത്തിയാണ് റൈഡർമാർക്ക് സൗകര്യമൊരുക്കിയത്. പുലർച്ച തണുപ്പുണ്ടായിരുന്നതിനാൽ ഭൂരിപക്ഷം പേരും ക്ഷീണമില്ലാതെ ലക്ഷ്യം പൂർത്തിയാക്കി. എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കിയിരുന്നു.
Dubai Runബുർജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചർ, ദുബൈ കനാൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു റൈഡ്. തുടക്കക്കാർക്ക് ഇത് പുതിയ അനുഭവമായിരുന്നു. കുഞ്ഞുകുട്ടികളും നിശ്ചയദാർഡ്യ വിഭാഗക്കാരുമെല്ലാം പങ്കെടുത്തു. കുട്ടികളും കുടുംബാംഗങ്ങളും കൂടുതലും അഞ്ച് കിലോമീറ്റർ റൈഡാണ് തിരഞ്ഞെടുത്തത്. ഒന്നിലധികം തവണ റൈഡ് പൂർത്തിയാക്കിയവരുമുണ്ട്. ഗ്രൂപ്പായും ഒറ്റക്കും രജിസ്റ്റർ ചെയ്ത എത്തിയവരുണ്ട്. ദുബൈ മെട്രോ പുലർച്ച3.30 മുതൽ സർവീസ് തുടങ്ങിയത് ഓട്ടക്കാർക്ക് സൗകര്യമായി. രാവിലെ പത്ത് വരെ മെട്രോയിൽ ഓട്ടക്കാരുടെ തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.