ഇന്ത്യൻ കോൺസൽ ജനറലായി ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി ചുമതലയേൽക്കും

ദുബൈ: ഡോ. എമ്മടി വിഷ്ണു വർധൻ റെഡ്ഡി ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി വൈകാതെ ചുമതലയേൽക്കും. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ ഔദ്യോഗിക രേഖകൾ സമർപ്പിച്ച ശേഷം അദ്ദേഹം ചുമതലയേൽക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും സേവന കാലാവധി പൂർത്തിയാക്കിയ സതീഷ് കുമാർ ശിവന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേതൃത്വം നൽകുന്ന തെലങ്കാനയിൽ നിന്നുള്ള ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡോ. റെഡ്ഡി. തെലങ്കാനയിലെ വാറംഗൽ ജില്ലക്കാരനായ അദ്ദേഹം 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൂർവ വിദ്യാർഥി കൂടിയാണ് അദ്ദേഹം. തെലങ്കാന സംസ്ഥാന സർക്കാരിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ്‌സ് വിഭാഗം സ്പെഷൽ സെക്രട്ടറിയായും ഹൈദരാബാദിൽ റീജ്യനൽ പാസ്‌പോർട്ട് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. റെഡ്ഡി, ഐക്യരാഷ്ട്രസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹങ്ങളിലൊന്ന് വസിക്കുന്ന ദുബൈയിലെ പ്രവർത്തനങ്ങൾക്ക് ഈ വിപുലമായ പരിചയസമ്പത്ത് അദ്ദേഹത്തിന് തുണയാകും.

ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമം, വ്യാപാരം, ധനകാര്യ ഇടപാടുകൾ എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നയതന്ത്ര ഓഫിസുകളിലൊന്നാണ്.

കഴിഞ്ഞയാഴ്ച തന്നെ ഡോ. റെഡ്ഡി ഇന്ത്യയിലെ വ്യാപാര സമൂഹവുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി വ്യാപാരം റെക്കോർഡ് തുകയായ 10,125 കോടി യു.എസ് ഡോളറിലെത്തി. ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ.

സ്ഥാനമൊഴിയുന്ന സതീഷ് കുമാർ ശിവന് ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും വിവിധ പ്രവാസി കൂട്ടായ്മകൾ ഊഷ്മളമായ യാത്രയയപ്പ് നൽകി.

Tags:    
News Summary - ഇന്ത്യൻ കോൺസൽ ജനറലായി ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി ചുമതലയേൽക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.