പ്രവാസലോകത്തെ രക്ഷിതാക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് തങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസമാണ്. മിഡിൽ ഈസ്റ്റിലെ സി.ബി.എസ്.ഇ, കേരള, മറ്റ് സിലബസുകളിൽ പഠിക്കുന്ന കുട്ടികളിൽ ഏകദേശം 89 ശതമാനവും ലക്ഷ്യമിടുന്നത് ഇന്ത്യയിലെ പ്രശസ്തമായ പൊതു പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ്, സി.യു.ഇ.ടി, കീം എന്നിവയാണ്. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഈ കടമ്പ കടക്കാൻ ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ സെന്‍ററുകളെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. സാഹചര്യങ്ങൾ അനുകൂലമാകുന്നവർ നാട്ടിൽ വന്ന് പരീക്ഷയെഴുതാനും ശ്രമിക്കാറുണ്ട്. എന്നാൽ, ഈ വർഷം പ്രവാസ മക്കളുടെ ഈ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്.
അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷ സാഹചര്യം മൂലമുണ്ടായ അനിശ്ചിതത്വം കുട്ടികളുടെ മാനസികാവസ്ഥയെ മാത്രമല്ല, നാട്ടിലേക്ക് സുരക്ഷിതമായി പോയി പരീക്ഷ എഴുതാമെന്ന അവരുടെ പ്രതീക്ഷകളെയും അപ്പാടെ തകർത്തിരിക്കുകയാണ്. വ്യോമപാതകളിലെ നിയന്ത്രണങ്ങളും, വിമാന സർവീസുകളിലെ അനിശ്ചിതത്വവും, കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കും സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പല ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാൻ ആവശ്യത്തിന് അപേക്ഷകർ ഉണ്ടായിട്ടും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നില്ല. രാപകലില്ലാതെ പഠിച്ചിട്ടും, കൃത്യമായ സമയത്ത് പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്ക കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് തള്ളിവിടുന്നത്. നാട്ടിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന അതേ പരിഗണനയും തുല്യനീതിയും പ്രവാസലോകത്തെ വിദ്യാർഥികൾക്കും ലഭിക്കേണ്ടതുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ), കേരള പ്രവേശന പരീക്ഷാ കമ്മീഷണർ(സി.ഇ.ഇ) തുടങ്ങിയ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. നിലവിലെ സാഹചര്യവും യാത്രാക്ലേശങ്ങളും പരിഗണിച്ച്, എല്ലാ ഗൾഫ് രാജ്യങ്ങളിലും ഉടനടി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.