അബൂദബിയിൽ ജനങ്ങളുടെ സുരക്ഷക്കായി ബോധവല്‍കരണ കാമ്പയിൻ

അബൂദബി: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതു ബോധവൽകരണത്തിനായി രണ്ടാംഘട്ട കാമ്പയിന്​ തുടക്കമായി. പ്രവാസികളെ കൂടി കണക്കിലെടുത്ത് ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, ബംഗ്ല തുടങ്ങി ഒമ്പത് ഭാഷകളിലാണ് അധികൃതര്‍ ഇതുസംബന്ധിച്ച ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. കിംവദന്തികളില്‍ നിന്ന് മാറിനിൽക്കുക, പ്രതികൂല സാഹചര്യങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിനായി പ്രധാന എമര്‍ജന്‍സി നമ്പറുകള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രായോഗിക ഉപദേശങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങള്‍ മാനിക്കുകയും ചെയ്യണമെന്നും അവരുടെ പ്രായത്തിനനുസരിച്ച് ലളിതമായ വിശദീകരണങ്ങളാണ് നല്‍കേണ്ടതെന്നും ഗൈഡില്‍ പറയുന്നു. ആകാംക്ഷയും അങ്കലാപ്പുമുണ്ടാക്കുന്ന വാര്‍ത്തകള്‍ അവരിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ സുരക്ഷിതരാണെന്ന് ബോധ്യപ്പെടുത്തുന്ന അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതരാക്കാന്‍ ഇന്‍ഡോറുകളില്‍ സൂക്ഷിക്കുകയും ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നും ഉറപ്പാക്കുകയം വേണം.

സംഭവങ്ങളുകെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഇത് അപകടകരവും അസ്വസ്ഥതയുണ്ടാക്കുമെന്നും അബൂദബി എമര്‍ജന്‍സീസ്, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാര്‍ത്തകളോ മറ്റോ പങ്കുവെക്കുന്നതിന് മുമ്പ് ഉറവിടം ഉറപ്പാക്കണമെന്നും അധികൃതര്‍ ഉപദേശിച്ചു. പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉറപ്പുവരുത്താത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യങ്ങളില്‍ അബൂദബി പൊലീസ്, അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവക്ക്​ 999, ഇലക്ട്രിക് എമര്‍ജന്‍സി 991, വാട്ടര്‍ എമര്‍ജന്‍സി 992, നഗര-ഗതാഗത വകുപ്പ് 993, മനശ്ശാസ്ത്ര പിന്തുണക്ക്​-സാകിന 800725462, സാമൂഹിക പരിചരണ സേവനം-800444, അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാനും താഖ വാട്ടര്‍ സൊല്യൂഷന്‍സ് 028180000, അബൂദബി സര്‍ക്കാര്‍ 800555 എന്നീ നമ്പറുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

Tags:    
News Summary - Awareness campaign for public safety in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.