അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ
‘അൽ ഇമറാത്ത് അവ്വലി’ന്റെ ഉദ്ഘാടനച്ചടങ്ങ്
അബൂദബി: യു.എ.ഇയുടെ 54ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രദർശനത്തിന് ഔദ്യോഗിക തുടക്കമായി.
ദാബി ഹോൾഡിങ് കമ്പനി പി.ജെ.എസ്.സി ബോർഡ് ഡയറക്ടറും ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇ റെസ്ലിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ശൈഖ് ഹംദാൻ ബിൻ സഈദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഹസൻ ജാസിം അൽ നുവൈസ്, ഉമർ സുവൈന അൽ സുവൈദി, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മദി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്ന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉൽപന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. യു.എ.ഇ ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളുമുണ്ട്.
യു.എ.ഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തതക്കും പിന്തുണ നൽകുകയാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന് ലുലു ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി. പ്രാദേശിക ഉൽപന്നങ്ങൾ കൂടുതൽ സംഭരിക്കുന്നതിന്റെ ഭാഗമായി സിലാലുമായും മുസ്തദാമ ഫാമുമായും ലുലു ധാരണപത്രം ഒപ്പുവെച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ സിലാൽ ഫുഡ് സെക്യൂരിറ്റി സി.ഇ.ഒ ഹുമൈദ് അഹമ്മദ് അൽ റുമൈതി, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലി എന്നിവർ സിലാലുമായുള്ള ധാരണപത്രവും മുസ്തദാമ ഫാംസ് സി.ഇ.ഒ റാഷെദ് അൽസാബി ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം എന്നിവർ മുസ്തദാമ ഫാംസുമായുള്ള ധാരണപത്രത്തിലും ഒപ്പുവെച്ചു.
യു.എ.ഇയിലെ കർഷകരെ പ്രത്യേകം ആദരിച്ചു. സ്പേസസ് ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ഫാഹെദ് അൽബലൂഷി, എക്സ്പോണൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ സഈദ് അൽസാബി, ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്രൂപ് ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ വി.ഐ. സലിം, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.