അബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. നാളെ (ശനിയാഴ്ച) പുലർച്ച 1.45ന് പുറപ്പെടും എന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നവർ. പ്രായമായവർ അടക്കം 150ഓളം യാത്രക്കാർ വിമാനത്താവളത്തിനകത്തും പുറത്തുമായി ദുരിതത്തലാണ്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു വിമാനം ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, 11.40ലേക്ക് സമയം മാറ്റിയതായി ഒരു ദിവസം മുൻപ് മെസേജ് വന്നു. ഇതനുസരിച്ച് രാത്രി എട്ട് മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി. എന്നാൽ, ഇവിടെ എത്തിയപ്പോഴാണ് സമയം മൂന്ന് മണിയിലേക്ക് മാറ്റി എന്ന മെസേജ് വരുന്നത്. മണിക്കൂറുകളോളം പുറത്തു നിന്ന ശേഷമാണ് യാത്രക്കാർക്ക് അകത്ത് കയറാൻ കഴിഞ്ഞത്. ലഗേജ് പോയ ശേഷം മൂന്ന് മണിയായിട്ടും വിമാനത്തിലേക്ക് കയറ്റാത്തത് അന്വേഷിച്ചപ്പോൾ എയർ ഇന്ത്യ അധികൃതർ വീണ്ടും കൈമലർത്തുകയായിരുന്നു.
ഇതോടെ യാത്രക്കാർ പ്രതിഷധവുമായെത്തി. മറ്റ് വിമാനങ്ങളിൽ പോകേണ്ടവരും എത്തിയതോടെ വിമാനത്താവളത്തിനുള്ളിൽ തിരക്കായി. ഇതോടെ റെസിഡന്‍റ് വിസക്കാരെ പുറത്തിറക്കി. അവരിൽ ചിലരെ ഹോട്ടലിലേക്ക് മാറ്റിയതായാണ് വിവരം. എന്നാൽ, 60ഓളം സന്ദർശക വിസക്കാർ ഇപ്പോഴും വിമാനത്താവളത്തിനുള്ളിലാണ്. രാത്രി മുഴുവൻ കസേരയിൽ ഇരുന്ന് ഉറങ്ങിയ ഇവരെ ഇപ്പോൾ ലോഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം വെള്ളം പോലും കിട്ടിയിരുന്നില്ല. ഇപ്പോൾ ഭക്ഷണം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 7.45ന് പുറപ്പെടും എന്നായിരുന്നു പിന്നീട് അറിയിച്ചത്. എന്നാൽ, ശനിയാഴ്ച പുലർച്ച 1.30നായിരിക്കും വിമാനം എന്ന് കാണിച്ച് അൽപം മുൻപ് വീണ്ടും മെസേജ് വന്നു. മരണം, ചികിത്സ പോലുള്ള ആവശ്യങ്ങൾക്കായി അത്യാവശ്യമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. പ്രായമായവരും കുഞ്ഞുങ്ങളും ഏറെ ബുദ്ധിമുട്ടി. സാങ്കേതിക പ്രശ്നം എന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. എന്നാൽ, എന്താണ് യഥാർഥ പ്രശ്നമെന്ന് ഇവർ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്പ്രസ് വിമാനങ്ങൾ വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.