ദുബൈ: ഈ വർഷം ആദ്യ ആറുമാസം ദുബൈയുടെ എ.ഐ അധിഷ്ഠിത സ്മാർട്ട് യാത്രാ സംവിധാനം പ്രയോജനപ്പെടുത്തിയത് 94 ലക്ഷത്തിലധികം യാത്രക്കാർ. സ്മാർട്ട് ബോർഡർ കൺട്രോളിലും തടസ്സമില്ലാത്ത യാത്രാ സൗകര്യമൊരുക്കുന്നതിലും ആഗോളതലത്തിൽ ദുബൈയുടെ നേതൃസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ.എ ദുബൈ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 9,464,057 യാത്രക്കാരാണ് ഈ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. ഇതിൽ 9,024,736 പേർ 'സ്മാർട്ട് ഗേറ്റുകൾ' വഴിയും, 439,321 പേർ ഏറ്റവും അത്യാധുനിക ബോർഡർ ക്ലിയറൻസ് സംവിധാനമായ 'ട്രാവൽ വിത്തൗട്ട് ബോർഡേഴ്‌സ് - റെഡ് കാർപെറ്റ്' സേവനം വഴിയുമാണ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ദുബൈ എയർപോർട്ടിലെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് റെഡ് കാർപെറ്റ് സേവനം. ഈ സംവിധാനത്തിന് അർഹരായ യാത്രക്കാർക്ക് യാത്രാ രേഖകളോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായുള്ള സമ്പർക്കമോ ഇല്ലാതെ തന്നെ നിർദിഷ്ട ലൈനിലൂടെ നടന്നുപോയി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഇമിഗ്രേഷൻ സമയപരിധി മുൻപത്തെ 12.5 സെക്കൻഡിൽനിന്ന് വെറും 3.4 സെക്കൻഡായി കുറച്ചു. പ്രൊസസിങ് സമയത്തിൽ 60 ശതമാനത്തിന്റെ കുറവാണ് വന്നത്. ഒരേസമയം പത്ത് യാത്രക്കാരെ വരെ ഒന്നിച്ച് കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ സംവിധാനത്തിൽ പേപ്പർ രേഖകളുടെയോ നേരിട്ടുള്ള സ്പർശനത്തിന്റെയോ ആവശ്യമില്ല.
ആദ്യ പകുതിയിൽ 94 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിച്ച സ്മാർട്ട് ഗേറ്റുകൾ തന്നെയാണ് ഇപ്പോഴും വിമാനത്താവളത്തിലെ പ്രധാന യാത്രാ മാർഗം. വിപുലമായ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത മാനുവൽ പരിശോധനകളില്ലാതെ നിമിഷങ്ങൾക്കകം യാത്രക്കാർക്ക് കടന്നുപോകാൻ സാധിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഈ ഇന്റഗ്രേറ്റഡ് സിസ്റ്റം ഏറെ സഹായിച്ചിട്ടുണ്ട്.
യാത്രക്ക് മുൻപായി ജി.ഡി.ആർ.എഫ്.എ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ സ്റ്റാറ്റസ് പരിശോധിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. ഇത് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാനും സ്മാർട്ട് ഗേറ്റിലെ പച്ച വെളിച്ചത്തിലേക്ക് നോക്കി നിമിഷങ്ങൾക്കകം സുരക്ഷിതമായി പുറത്തുകടക്കാനും സഹായിക്കും.
നൂതന സാങ്കേതികവിദ്യകളും എ.ഐയും പ്രയോജനപ്പെടുത്തി ലോകോത്തര സർക്കാർ സേവനങ്ങൾ നൽകാനുള്ള യു.എ.ഇയുടെയും ദുബൈയുടെയും ദീർഘവീക്ഷണത്തിന്റെ ഫലമാണിതെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നത് കേവലം നടപടികൾ വേഗത്തിലാക്കൽ മാത്രമല്ല. മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.