ദുബൈ: 'ദുബൈ ഗെയിമിങ് റിട്രീറ്റിൽ' പങ്കെടുത്ത് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. ലോകമെമ്പാടുമുള്ള 80-ഓളം മുൻനിര ഗെയിമിങ് കമ്പനികളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദുബൈ മീഡിയ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ കൗൺസിൽ ചെയർമാനും ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ഗെയിമിങ് രംഗത്ത് പുതിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഗവൺമെന്റ് പ്രതിനിധികളും വ്യവസായ പങ്കാളികളും ഒത്തുചേർന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ക്രിയേറ്റീവ് ഇക്കോണമിയുടെയും ആഗോള കേന്ദ്രമായി ദുബൈയെ മാറ്റാൻ ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഭാവി മുൻകൂട്ടി കണ്ട് ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുക എന്നതാണ് ദുബൈയുടെ നയമെന്നും അടുത്ത തലമുറയിലെ ആഗോള ഗെയിമിങ് കമ്പനികൾക്ക് വളർന്നു വരാൻ മികച്ച അന്തരീക്ഷം ഒരുക്കുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. ഗെയിമിങ് മേഖലയിലൂടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നത് ദുബൈ ഇക്കണോമിക് അജണ്ട (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് ശൈഖ് അഹമ്മദ് കൂട്ടിച്ചേർത്തു. ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ മോന ഗാനിം അൽ മർറി, ദുബൈ ഗെയിമിങ് കമ്മിറ്റി ചെയർമാൻ ഖൽഫാൻ ബെൽഹൂൽ, പ്രമുഖ ഗെയിമിങ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപകർ എന്നിവർ റിട്രീറ്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.