അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് ലഗേജ് ലഭിച്ചില്ല. ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെ യാത്ര തിരിച്ച ഐ.എക്സ് 348 വിമാനത്തില്‍ പോയവര്‍ക്കാണ് ലഗേജ് ലഭിക്കാതിരുന്നത്.
പുലര്‍ച്ചെ 1.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ 6.30ഓടെ കോഴിക്കോട് വിമാനത്താവളത്തിലത്തെി. ലഗേജിന് കാത്തുനിന്നിട്ടും ലഭിക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വ്യാഴാഴ്ചയേ ലഭിക്കൂ എന്ന് അറിയിക്കുന്നത്. പഴങ്ങളും മറ്റു ഭക്ഷ്യപദാര്‍ഥങ്ങളും ലഗേജിലുള്ളതിനാല്‍ അവയൊക്കെ നശിക്കുമെന്ന ആശങ്കയിലാണ് ലഗേജ് ലഭിക്കാത്ത യാത്രക്കാര്‍. അബൂദബിയില്‍നിന്ന് ലഗേജ് അയക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
ലഗേജ് ലഭിക്കാത്ത പ്രശ്നം ഏറിവരുന്നതായി യാത്രക്കാര്‍ പറയുന്നു. എത്ര പരാതിപ്പെട്ടിട്ടും പരിഹരിക്കാന്‍ തയാറാവുന്നില്ല. ലഗേജില്‍ അര കിലോ പോലും കൂടിയാല്‍ പെട്ടി പൊട്ടിച്ച് കഷ്ടപ്പെടുത്തുന്ന വിമാനകമ്പനി ലഗേജ് വൈകിയാലോ ലഗേജിലെ സാമഗ്രികള്‍ നശിച്ചാലോ നഷ്ടപരിഹാരം അനുവദിക്കാറില്ല.
ഈയടുത്ത മാസങ്ങളില്‍ എയര്‍ ഇന്ത്യയില്‍ കേരളത്തിലേക്ക് പോയ നിരവധി യാത്രക്കാര്‍ക്ക് സമയത്തിന് ലഗേജ് ലഭിച്ചിട്ടില്ല. തനിക്ക് മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ലഗേജ് ലഭിക്കാത്ത അനുഭവമുണ്ടാകുന്നതെന്ന് വിമാനത്തില്‍ യാത്രക്കാരനായിരുന്ന മലപ്പുറം ജില്ലയിലെ മൊയ്തീന്‍ കുട്ടി പറഞ്ഞു. അന്ന് അല്‍ഐന്‍ വിമാനത്താവളത്തില്‍നിന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര തിരിച്ചത്.
വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ ഒരു ബാഗ് മാത്രമാണ് ലഭിച്ചത്. കണ്‍വെയര്‍ ബെല്‍റ്റിനരികെ ഒന്നര മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നു. ലഗേജ് കയറ്റിയിട്ടില്ളെങ്കില്‍ അത് അറിയിക്കാനുള്ള മാന്യത പോലും എയര്‍ ഇന്ത്യ അധികൃതര്‍ കാണിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച യാത്രയായവരുടെ ലഗേജ് വ്യാഴാഴ്ച ലഭ്യമാക്കുമെന്ന് അബൂദബിയിലെ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.