ദുബൈ: ഗള്‍ഫ് 3ഡി ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി തയ്യാറാക്കിയ കൃത്രിമ വൈദ്യുതി കൈ മികച്ച പ്രോജക്ട്.
ഷാര്‍ജ ജെംസ് മില്ളെനിയം സ്കൂള്‍ വിദ്യാര്‍ഥി റിഷഭ് ജാവയാണ് ഈ നേട്ടത്തിന് ഉടമയായത്. അടുത്ത വര്‍ഷം യു.കെയില്‍ നടക്കുന്ന ബെറ്റ് ഷോയില്‍ സംബന്ധിക്കാന്‍ റിഷഭിന് അവസരം ലഭിക്കും.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ നിന്ന് 75 ടീമുകളാണ് ഒളിമ്പ്യാഡില്‍ അണിനിരന്നത്.
നൂതന ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പ്രോത്സാഹനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഒളിമ്പ്യാഡില്‍ ദൈനംദിന ഉപയോഗത്തിന് സഹായകമാവുന്ന ഉപകരങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് ത്രീഡി പ്രിന്‍റ് എടുത്താണ് ഉപകരണങ്ങള്‍ തയ്യാറാക്കിയത്.
തലച്ചോറിന്‍െറ ചലനങ്ങളും ചിന്തകളും ഒപ്പിയെടുത്ത് നടപ്പാക്കാന്‍ ഉതകുന്ന കൃത്രിമക്കൈ ശാരീരിക വ്യതിയാനങ്ങളും ഭിന്നശേഷിയും ഉള്ള ആളുകള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹസ്തദാനം ചെയ്യുക, വസ്തുക്കള്‍ എടുത്ത് മാറ്റി വെക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മനസില്‍ വിചാരിക്കുമ്പോള്‍ തന്നെ അതിവേഗത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയാണ് റിഷഭ് അവലംഭിച്ചത്. കൂടുതല്‍ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഇതു വികസിപ്പിച്ചെടുക്കാനാണ് ഈ മിടുക്കന്‍െറ പദ്ധതി.
ദുബൈ സിലിക്കണ്‍ ഒയാസിസിലെ ജെംസ് വെല്ലിംഗ്ടണ്‍ അക്കാദമിയില്‍ നടന്ന പരിപാടി ആര്‍ട്ലാബ് ആണ് ഒരുക്കിയത്. ദുബൈ നഗരസഭാ പ്രോസസ് ആന്‍റ് സിസ്റ്റംസ് വിഭാഗം മേധാവി അബ്ദുല്‍ സലാം സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി.
പ്രൈമറി വിഭാഗത്തില്‍ സഫാ മറിയം, ആദ്യാ റോയി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഹനാ കബീറിനാണ് രണ്ടാം സ്ഥാനം. മിഡില്‍ വിഭാഗത്തിലാണ് റിഷഭ് ജേതാവായത്.
റിഷി ഭട്നഗര്‍ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ അര്‍ജുന്‍ ഭോര്‍കര്‍ ഒന്നാം സ്ഥാനം നേടി. ഉഹൗദ് ഖാലിദ് അല്‍ ജര്‍മാന്‍ രണ്ടാമതത്തെി. ഇവാന്‍ ജോസഫ് തോമസ്, അബൈദ് ഐസക്ക് നൈനാന്‍ എന്നിവര്‍ മൂന്നാം സമ്മാനം നേടി.
ഓരോ വിഭാഗത്തിലും പതിനായിരം ദിര്‍ഹമാണ് ഒന്നാം സമ്മാനക്കാര്‍ക്ക് ലഭിച്ചത്. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000 ദിര്‍ഹം വീതം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.