ഓണ്‍ലൈന്‍ സ്ട്രീമിങ് മുതല്‍ വെബ്സൈറ്റുകള്‍ വരെ; താരമായി റേഡിയോ

അബൂദബി: വോട്ടെണ്ണല്‍ ഒരു ദിവസം കൂടി നീട്ടിയിരുന്നെങ്കില്‍... ഇന്നലെ ജോലിത്തിരക്കുകളില്‍ കഴിഞ്ഞവരുടെ ചിന്തയാണിത്. ഓഫിസുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും പണി സ്ഥലങ്ങളിലുമായി കഴിഞ്ഞവര്‍ക്ക് വോട്ടെണ്ണലിന്‍െറ ആവേശം പൂര്‍ണ തോതില്‍ ആസ്വദിക്കാനായില്ല. വോട്ടെണ്ണല്‍ വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ താമസ സ്ഥലങ്ങളിലിരുന്ന് സ്വസ്ഥമായി  ആസ്വദിക്കാമായിരുന്നു. എന്നാല്‍, ഓഫിസും ജോലിസ്ഥലവും യാത്രയും എല്ലാം വോട്ടെണ്ണല്‍ മയമാക്കി പ്രവാസികള്‍ മാറ്റി. 
ടി.വി. ചാനലുകളുടെ ഓണ്‍ലൈന്‍ സ്ട്രീമിങ്, വിവിധ വെബ്സൈറ്റുകള്‍, പത്രങ്ങളുടെ ഓണ്‍ലൈന്‍, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് ആവേശം കൊണ്ടത്തെിച്ചു.ഓഫിസുകളിലിരുന്ന പലരും കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ തുറന്നുവെച്ചതിനൊപ്പം മൊബൈല്‍ ആപ്പുകളിലൂടെ ടി.വിയിലെ തത്സമയ വിവരങ്ങളും അറിഞ്ഞുകൊണ്ടിരുന്നു. 
റേഡിയോ ആയിരുന്നു പലരുടെയും ആശ്രയം. വാഹനങ്ങളില്‍ റേഡിയോ വഴി വോട്ടെണ്ണലിന്‍െറ ഫലം അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്നു. മൊബൈല്‍ ഫോണിലെ റേഡിയോയും പലരും ഉപയോഗപ്പെടുത്തി. ദുബൈയിലെയും അബൂദബിയിലെയും റേഡിയോ സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കുന്നതിന് എല്ലാം ചെയ്തിരുന്നു. 
വോട്ടെണ്ണല്‍ തുടങ്ങും മുമ്പ് തന്നെ ആവേശത്തിലാക്കി തുടങ്ങിയ റേഡിയോകള്‍ അപ്പപ്പോള്‍ ലീഡ് നില പുറത്തുവിട്ടുകൊണ്ടിരുന്നു. രാത്രിയില്‍ ചര്‍ച്ചകളും സജീവമാക്കി. 
യു.എ.ഇയില്‍ മലയാളി ഉള്ളിടത്തെല്ലാം ഇന്നലെ ചര്‍ച്ച തെരഞ്ഞെടുപ്പ് ഫലം മാത്രമായിരുന്നു. സ്വദേശികളെയും മറ്റ് രാജ്യക്കാരെയും അത്ഭുതപ്പെടുത്തും വിധമായിരുന്നു പ്രവാസിയുടെ ആവേശം. കഫറ്റീരിയയിലും റെസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും വാഹനങ്ങളിലും ഷോപ്പിങ് മാളുകളിലും എല്ലാം വോട്ടെണ്ണലായിരുന്നു സംസാരം. 
മലയാളികള്‍ കൂടുന്നിടത്തെല്ലാം ആരാണ് ലീഡ് ചെയ്യുന്നത്. പ്രമുഖ സ്ഥാനാര്‍ഥികളുടെ അവസ്ഥകള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നത്. പി.സി. ജോര്‍ജായിരുന്നു ഹീറോ. എല്ലാ മുന്നണികളെയും തറപറ്റിച്ച് 25000 വോട്ടിലധികം ഭൂരിപക്ഷത്തിന് വിജയിച്ച പി.സി. ജോര്‍ജിന്‍െറ ചങ്കൂറ്റത്തെ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും അനുമോദിക്കുകയായിരുന്നു. മന്ത്രി കെ. ബാബുവിനെ വീഴ്ത്തിയ എം. സ്വരാജിനും നിലമ്പൂരിലെ അന്‍വറിനും കല്‍പ്പറ്റയിലെ സി.കെ. ശശീന്ദ്രനും എല്ലാം കൂടുതല്‍ ആരാധകരും തെരഞ്ഞെടുപ്പ് ഫലത്തോടെയുണ്ടായി.  
പല സ്ഥലങ്ങളിലും ബാച്ചിലര്‍മാര്‍ ഒരുമിച്ചിരുന്ന് വോട്ടെണ്ണല്‍ വീക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ പലരും അവധിയെടുത്ത് വോട്ടെണ്ണലിന്‍െറ മുഴുവന്‍ ആവേശവും ഏറ്റുവാങ്ങി. അബൂദബിയില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വലിയ സ്ക്രീനില്‍ വോട്ടെണ്ണല്‍ കാണാന്‍ അവസരം ഒരുക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.