സ്തനാര്‍ബുദ ബോധവത്കരണവുമായി  പിങ്ക് കാരവന്‍ പര്യടനം നാളെ മുതല്‍ 

ഷാര്‍ജ: സ്തനാര്‍ബുദ ബോധവത്കരണവുമായി ആറാമത് പിങ്ക് കാരവന്‍ പര്യടനത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി സംബന്ധിക്കും. അര്‍ബുദത്തിനെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന പിങ്ക് കാരവന്‍ ഇതിനകം ലോക ശ്രദ്ധ നേടിയിട്ടുണ്ട്. 
തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്ന് പര്യടനം തുടങ്ങുന്ന കാമ്പയിന്‍ ഏഴ് എമിറേറ്റുകളിലൂടെ സഞ്ചരിച്ച് 17ന് അബൂദബിയില്‍ സമാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നടത്തിയ പിങ്ക് കാരവന്‍ നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. 36,332 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചികിത്സാ നിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തത്. 10,839 കേസുകള്‍ മാമോഗ്രഫി പരിശോധനക്ക് നിര്‍ദേശിച്ചു. 1362 കേസുകളിള്‍ അള്‍ട്രാസൗണ്ട് പരിശോധനയും നടത്തി. 27 പേരില്‍ സ്തനാര്‍ബുദം കണ്ടത്തെി. ഇവര്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കി. 75 ലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. സ്തനാര്‍ബുദത്തിന് പുറമെ മറ്റ് കാന്‍സറുകളെക്കുറിച്ചും കാരവന്‍ ബോധവത്കരണം നടത്തുന്നു. കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സര്‍ രോഗങ്ങളെ തൂത്തെറിയാനുള്ള പരിശോധനകളും ചികിത്സകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിയാണ് അശ്വാരൂഢര്‍ സഞ്ചരിക്കുന്നത്.
ലോകപ്രശസ്തരായ 100ലധികം കുതിരയോട്ടക്കാര്‍ പര്യടനത്തിന്‍െറ ഭാഗമാകും. ചടങ്ങില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രഗല്‍ഭര്‍ സംബന്ധിക്കും. യൂനിയന്‍ ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ സി.ഇ.ഒ ഡോ. കാരി ആദംസ്,  ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്‍റ് അമീറ ബിന്‍ കറം തുടങ്ങിയവരോടൊപ്പം പിങ്ക് കാരവന്‍ അംബാസഡര്‍മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. ഷാര്‍ജ ഭരണാധികാരിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സിന്‍െറ രക്ഷാധികാരിയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.