ടൈറ്റാനിക്- രണ്ട് നിര്‍മാണം പുരോഗമിക്കുന്നു; ആദ്യ യാത്ര ദുബൈയിലേക്ക്

ദുബൈ: ഒരിക്കലും മുങ്ങില്ളെന്ന അവകാശവാദത്തോടെ കടലിലിറക്കി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലിന് അപരന്‍ ഒരുങ്ങുന്നു. ടൈറ്റാനിക്- രണ്ട് എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ നിര്‍മാണത്തിന് പണം മുടക്കുന്നത് ആസ്ത്രേലിയന്‍ കോടീശ്വരന്‍ കൈ്ളവ് പാമറാണ്. ചൈനയിലെ ഷിപ്പ്യാര്‍ഡില്‍ കപ്പലിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. 2018ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന കപ്പലിന്‍െറ ആദ്യയാത്ര ചൈനയിലെ ജിയാങ്സു തുറമുഖത്തുനിന്ന് ദുബൈയിലേക്കായിരിക്കുമെന്നാണ് സൂചന. 

കപ്പലിന്‍െറ ഉള്‍ഭാഗത്തിന്‍െറ ചിത്രം
 

1503 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക് കപ്പല്‍ 1912ലാണ് കന്നി യാത്രയില്‍ മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന് മുങ്ങിയത്. ഈ കപ്പലിന്‍െറ അതേ മാതൃകയില്‍ തന്നെയായിരിക്കും ടൈറ്റാനിക്- രണ്ട് നിര്‍മിക്കുക. എന്നാല്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും പുതിയ കപ്പല്‍. അപകടങ്ങളുണ്ടായാല്‍ ആളുകളെ എത്രയും വേഗം രക്ഷപ്പെടുത്താന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും. ഇതിന് പുറമെ ഉപഗ്രഹ നിയന്ത്രിത ഡിജിറ്റല്‍ നാവിഗേഷന്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവയുമുണ്ടാകും. ലൈഫ് ബോട്ടുകള്‍ കുറവായിരുന്നതിനാലാണ് ടൈറ്റാനിക് ദുരന്തത്തിന്‍െറ വ്യാപ്തി കൂടിയത്. ഇത് കണക്കിലെടുത്ത് പുതിയ കപ്പലില്‍ കൂടുതല്‍ ലൈഫ് ബോട്ടുകള്‍ ഒരുക്കും. പഴയ കപ്പലിനെ പോലെ ഒന്ന്, രണ്ട്, മൂന്ന് ക്ളാസ് ടിക്കറ്റുകളും ഉണ്ടാകും. 300 യാര്‍ഡ് നീളവും 57 യാര്‍ഡ് ഉയരവുമാണ് പുതിയ കപ്പലിനുണ്ടാവുക. ഒമ്പത് നിലകളിലായി 840 കാബിനുകളുണ്ടാകും. 2400 യാത്രക്കാര്‍ക്കും 900 ജീവനക്കാര്‍ക്കും സഞ്ചരിക്കാം. സ്വിമ്മിങ് പൂള്‍, ടര്‍ക്കിഷ് ബാത്ത്, ജിംനേഷ്യം എന്നീ സൗകര്യങ്ങളുമുണ്ടാകും. ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും രണ്ടുവര്‍ഷം കൂടി നീളുമെന്നാണ് ഉടമ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് ദുബൈയിലേക്കുള്ള കന്നി യാത്രക്ക് ഒരാളില്‍ നിന്ന് 10 ലക്ഷം ഡോളര്‍ ചാര്‍ജ് ഈടാക്കുമെന്നാണ് കൈ്ളവ് പാമറിന്‍െറ ബ്ളൂസ്റ്റാര്‍ ലൈന്‍ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.