???????? ??????

ദുബൈ ടാക്സികളുടെ എണ്ണം 7000 ആക്കും

ദുബൈ: അഞ്ചുവര്‍ഷം കൊണ്ട് ദുബൈ ടാക്സി കോര്‍പറേഷന് കീഴിലുള്ള ടാക്സികളുടെ എണ്ണം 7000 ആക്കാന്‍ തീരുമാനം. ടാക്സികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന വരുത്തും. ഇതടക്കമുള്ള ദുബൈ ടാക്സി കോര്‍പറേഷന്‍െറ പഞ്ചവത്സര പദ്ധതിക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി. എക്സ്പോ 2020 മുന്നില്‍കണ്ട് ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് എല്ലാവര്‍ക്കും യാത്രാസംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
2016- 2021 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം 5000 ടാക്സികളാണ് കോര്‍പറേഷന് കീഴിലുള്ളത്. ഇത് ഘട്ടംഘട്ടമായി 7000 ആക്കും. ലിമൂസിനുകളുടെ എണ്ണം 113ല്‍ നിന്ന് 500 ആക്കും. 340 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ടാക്സികളില്‍ പകുതിയും അന്തരീക്ഷ മലിനീകരണം കുറക്കുന്ന ഹൈബ്രിഡ് ആക്കി മാറ്റും.

ദുബൈ ടാക്സി കോര്‍പറേഷന്‍െറ പഞ്ചവത്സര പദ്ധതി
 

ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെയും ഗ്രീന്‍ ഇകണോമി ട്രാന്‍സിഷന്‍െറയും നിര്‍ദേശാനുസരണം ടാക്സികളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം രണ്ട് ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് കാലാവധി കുറവാണ്. ഓരോ വര്‍ഷവും പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കേണ്ടിവരും. ഒഴിവാക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 145ല്‍ നിന്ന് 2021ഓടെ 2280 ആയി ഉയരും.      
സ്കൂള്‍ ഗതാഗത സംവിധാനം നവീകരിക്കാനും ആര്‍.ടി.എക്ക് പദ്ധതിയുണ്ട്. സുരക്ഷക്ക് മുന്‍ഗണന നല്‍കി എല്ലാ പ്രായക്കാരായ കുട്ടികള്‍ക്കും മികച്ച ഗതാഗത സൗകര്യം ഒരുക്കുകയാണ് ഉദ്ദേശ്യം. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് എല്ലാ കുട്ടികളെയും പൊതുവാഹനങ്ങളില്‍ സ്കൂളുകളില്‍ എത്താന്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളുള്ള പരിസ്ഥിതി സൗഹൃദ ബസുകള്‍ രംഗത്തിറക്കുന്നുണ്ട്. ഇത്തരം 117 ബസുകളാണ് ഇതുവരെയുള്ളത്. ഇതിന്‍െറ എണ്ണം 2021ഓടെ 650 ആയി ഉയര്‍ത്തും. ദുബൈ ടാക്സി കോര്‍പറേഷന്‍െറ സാങ്കേതിക സംവിധാനങ്ങളും നവീകരിക്കും. ആദ്യഘട്ടത്തില്‍ ലിമൂസിന്‍ ബുക്കിങ്ങിന് സ്മാര്‍ട്ട് ആപ്പ് സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാംഘട്ടത്തില്‍ കോര്‍പറേഷന്‍െറ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആപ്പിലൂടെയാക്കും. റോഡില്‍ വാഹനങ്ങള്‍ കേടായാല്‍ കെട്ടിവലിച്ച് നീക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കും സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു. കോര്‍പറേഷന്‍െറ വിവിധ പദ്ധതികള്‍ക്ക് പണം കണ്ടത്തെുന്നതിന്‍െറ ഭാഗമായി കൈവശമുള്ള സ്ഥലങ്ങളില്‍ വാണിജ്യ കെട്ടിടങ്ങള്‍ നിര്‍മിക്കും. മറ്റ് പദ്ധതികളും ആലോചനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.