ഷാര്‍ജ: മരുഭൂമിയില്‍ ചൂടിന് കാഠിന്യം കൂടുന്നത് ഈത്തപ്പഴത്തെ പഴുപ്പിക്കാനാണെന്നൊരു ചൊല്ല് മലയാളികള്‍ക്കിടയിലുണ്ട്. ചൂട് 40 ഡിഗ്രിയും വിട്ട് ഉയരുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഉഷ്ണ കാറ്റേറ്റാണ് ഈത്തപ്പഴം ശരിക്കും പഴുത്ത് പാകമാകുന്നത്. പ്രകൃതി പരമായ ചൂടേല്‍ക്കാതെ പഴുക്കുന്ന പഴങ്ങള്‍ക്ക് ഗുണവും രുചിയും കുറവാണ്. മരുഭൂമി അഥിന്‍െറ യഥാര്‍ഥ സ്വഭാവം കാട്ടി തുടങ്ങിയതോടെ യു.എ.ഇയിലെ വിവിധ ചന്തകളില്‍ ഈത്തപ്പഴങ്ങള്‍ യഥേഷ്ടം എത്തി. തുടക്കത്തില്‍ തങ്ങാനാവാത്ത വിലയായിരുന്നുവെങ്കിലും ഇപ്പോള്‍ വിലയില്‍ വളരെ അധികം കുറവുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു. തുടക്കത്തില്‍ ചന്തകളില്‍ എത്തുന്ന റുത്താബിനാണ് വില കൂടുതല്‍. ഏറെ ഒൗഷധ ഗുണമുള്ളതാണ് റുത്താബ്. ഒരുഭാഗം പഴുത്തും മറുഭാഗം ചവര്‍പ്പ് കലര്‍ന്നുമാണ് ഇതിന്‍െറ ഘടന. സ്വദേശികള്‍ എന്ത് വില കൊടുത്തും ഇത് സ്വന്തമാക്കും. ഒമാനിലാണ് റുത്താബുകള്‍ ആദ്യം പാകമാകുന്നത്.എന്നാല്‍ റുത്താബ് അടക്കമുള്ള വിവിധ ഇനം ഈത്തപ്പഴങ്ങള്‍ യു.എ.ഇയില്‍ പാകമാകുന്നതോടെ വില കുത്തനെ താഴുന്നു.
ഷാര്‍ജയിലെ അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റില്‍ ഇപ്പോള്‍ ഈത്തപ്പഴങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈത്തപ്പനകള്‍ കൂട്ടമായി നില്‍ക്കുന്ന ഷാര്‍ജ ഖാലിദ് തടാകക്കരയിലെ പാം ഒയാസിസിലാകട്ടെ പലവര്‍ണത്തിലുള്ള ഈത്തപ്പഴങ്ങള്‍ പഴുത്ത് പാകമായി നില്‍ക്കുകയാണ്.
ഈത്തപ്പനകളുടെ ഉദ്ഭവം
ബി.സി. 6000 മുതല്‍ക്കുതന്നെ ഈത്തപ്പനകള്‍ ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. 50തോളം ഇനങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അത്യുത്പാദന ശേഷിയുള്ളവക്കായുള്ള ഗവേഷണങ്ങള്‍ നടന്ന് വരുന്നു. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോര്‍ണിയ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്പെയിന്‍, പാകിസ്താന്‍, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന കൃഷിചെയ്യുന്നുണ്ട്.
ഉപോല്‍പന്നങ്ങള്‍
ഈത്തപ്പനയോലയില്‍നിന്നും ചകിരിയില്‍ നിന്നും ഉണ്ടാക്കുന്ന പായ, കുട്ടകള്‍, തൊപ്പികള്‍ തുടങ്ങിയ കരകൗശലവസ്തുക്കള്‍ എന്നിവയും ഗള്‍ഫ് നാടുകളില്‍ ലഭ്യമാണ്. പണ്ടുകാലങ്ങളില്‍ ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. പനയുടെ തടി പണ്ട് വീടുകളുടെ നിര്‍മ്മാണത്തിനും, വഞ്ചികളുടെ നിര്‍മ്മാണത്തിനും, ഇന്ധനമായും, ഉപയോഗിച്ചിരുന്നു. ഈത്തപ്പനക്കുരുവില്‍നിന്നും എടുക്കുന്ന എണ്ണ, സോപ്പ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയും വിപണികളില്‍ ലഭ്യമാണ്. നിര്‍മ്മാണ മേഖലയിലും ഇതിന്‍െറ തടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഷാര്‍ജയിലെ സൂക്ക് സിനാസിയയില്‍ പോയാല്‍ ഇത് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകള്‍ കാണാം. ഈന്തപ്പഴ കുരുവും, കായയും നല്ളൊരു കാലിത്തീറ്റകൂടിയാണ്. ഷാര്‍ജ കോര്‍ണീഷിന് സമീപത്തുള്ള പഴയ മാര്‍ക്കറ്റില്‍ ഇവ യഥേഷ്ടം വാങ്ങാന്‍ കിട്ടും.
പ്രജനനം
ആണ്‍പെണ്‍ പൂവുകള്‍ വെവ്വേറെ പനകളിലാണ് ഉണ്ടാകുന്നത്. അതിനാല്‍ ആണ്‍പനയും പെണ്‍പനയും ഉണ്ട്. കൃഷിത്തോട്ടങ്ങളിലും മറ്റും പെണ്‍പനകളാണ് കൂടുതലായും നട്ടുവളര്‍ത്തുന്നത്. ഈത്തപ്പന പൂക്കുന്ന സീസണില്‍ കൃത്രിമ പരാഗണം വഴിയാണ് പൂക്കളില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രജനനം നടത്തുക. ഒരു പനയുടെ ചുവട്ടില്‍നിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും. ഈ കാണ്ഡങ്ങള്‍ വേര്‍പിരിച്ചു നട്ടാണ് പുതിയ പനകള്‍ കൃഷിചെയ്യുന്നത്. വിത്തുകള്‍ കിളിര്‍പ്പിച്ചും തൈകള്‍ വളര്‍ത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങള്‍ക്ക് ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആണ്‍പെണ്‍ പനകള്‍ തിരിച്ചറിയുക പ്രായോഗികവുമല്ല. പ്രകൃത്യാ കാണപ്പെടുന്ന പനകള്‍ കായ്ക്കുന്നതിന് ഏഴുമുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും, ടിഷ്യു കള്‍ച്ചര്‍ വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പനകള്‍ വളരെ ചെറിയപ്രായത്തില്‍ത്തന്നെ കായ്ച്ചു തുടങ്ങുന്നു.
അലങ്കാരത്തിന്
ള്‍ഫ് നാടുകളിലെ പാതയോരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ മോടിപിടിപ്പിക്കുന്നതിനും, വീടുകള്‍ക്ക് സമീപ്പത്തും ഈത്തപ്പനകള്‍ ധാരാളമായി വളര്‍ത്തുന്നു. വലിയ പനകള്‍ തോട്ടങ്ങളില്‍നിന്നും അങ്ങനെതന്നെ പിഴുതുകൊണ്ടുവന്ന് പുതിയ സ്ഥലത്തേക്ക് നടുകയാണ് ചെയ്യുന്നത്. വളരെ വേഗത്തില്‍ പുതിയ സ്ഥലത്ത് അവ വേരുപിടിക്കുകയും ചെയ്യും.
ആഹാരത്തിന്
ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ, അറബ്വംശജരുടെ സല്‍ക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈത്തപഴങ്ങള്‍ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്. ഇഫ്താറുകള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് ഈത്തപ്പഴം.
ഈത്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈത്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ് ചെയ്തവ, ഈത്തപ്പഴ സിറപ്പ് അഥവാ ഈത്തപ്പഴത്തേന്‍, പേസ്റ്റ്, പഞ്ചസാര, വിനാഗിരി, ജ്യൂസ്, ചോക്ളേറ്റ്, ബിസ്കറ്റ് തുടങ്ങി പലവിധത്തിലുള്ള ഈത്തപ്പഴ ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ ഉണ്ട്. ഒട്ടക പാലില്‍ ഈത്തപ്പഴത്തിന്‍െറ ജ്യുസ് തയ്യാറാക്കി കുടിക്കുന്നത് ശരീരത്തിന് തേജസും ഓജസും വര്‍ധിപ്പിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.