സാമ്പത്തിക ഫോറത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കും

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ സന്ദര്‍ശനത്തിന് പിന്നാലെ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും യു.എ.ഇയിലേക്ക് എത്തുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം വാണിജ്യ വ്യാപാര മേഖലകളില്‍ മികച്ച പങ്കാളിത്തം കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയ്റ്റ്ലി തിങ്കളാഴ്ച എത്തുന്നത്. 
ദുബൈയില്‍ നടക്കുന്ന യു.എ.ഇ- ഇന്ത്യ സാമ്പത്തിക ഫോറത്തില്‍ സംബന്ധിക്കുന്നതിനൊപ്പം അബൂദബിയില്‍ പ്രമുഖ നേതാക്കളുമായും വാണിജ്യ- വ്യവസായിക പ്രമുഖരുമായും ചര്‍ച്ച നടത്തും. സാമ്പത്തിക ഫോറത്തില്‍ ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യ- വ്യാവസായിക- നിക്ഷേപ മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. 
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി വ്യാപാരികളെ രാജ്യത്ത് നിക്ഷേപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന നടപടികളുമുണ്ടാകും. 
എണ്ണ, ഭക്ഷ്യ മേഖലകള്‍ക്ക് പുറമെ പുനരുപയോഗ ഊര്‍ജം, വിനോദ സഞ്ചാരം, മെഡിക്കല്‍ ടൂറിസം, ബഹിരാകാശ രംഗം എന്നിവയിലെല്ലാം ചര്‍ച്ചകള്‍ നടക്കും. യു.എ.ഇയിലെ പൊതുമേഖലാ കമ്പനികള്‍ അടക്കം ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. 
യു.എ.ഇയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള പ്രതിനിധി സംഘവും തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ പ്രതിനിധി സംഘങ്ങളും കഴിഞ്ഞ മാസങ്ങളില്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 
അഡ്നോക്, തഖാ, ഇത്തിഹാദ് എയര്‍വേസ്, ദുബൈ പോര്‍ട്സ്, സ്മാര്‍ട് സിറ്റി എന്നിവക്കെല്ലാം ഇന്ത്യയില്‍ നിക്ഷേപമുണ്ട്. ഇവ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്്. 
ഈ സാഹചര്യത്തില്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വ്യാപാര- വാണിജ്യ മേഖലയില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
2014-15 സാമ്പത്തിക വര്‍ഷം ഇന്ത്യയും യു.എ.ഇയും തമ്മില്‍ 5900 കോടിയിലധികം ഡോളറിന്‍െറ വ്യാപാരമാണുണ്ടായത്. 3300 കോടി ഡോളറിന്‍െറ കയറ്റുമതി ഇന്ത്യ നടത്തിയപ്പോള്‍ 2600 കോടി ഡോളറിന്‍െറ ഉല്‍പന്നങ്ങളാണ് യു.എ.ഇ കയറ്റുമതി ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.