ആര്‍.ടി.എ പിറന്നാളാഘോഷിച്ചു;   ഭാഗ്യശാലികളില്‍ മലയാളികളും

ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പത്താം വാര്‍ഷികവും പൊതുഗതാഗത ദിനവും ഞായറാഴ്ച സമ്മാനമഴയോടെ ആഘോഷിച്ചു. സ്വഭാവികമായും സമ്മാനപട്ടികയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഇടം പിടിച്ചു. പൊതു ഗതാതഗ യാത്രകള്‍ പരിഗണിച്ചും നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുത്ത വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ വിതരണം ചെയ്തു. 
പൊതുഗതാഗത സംവിധാനത്തിലൂടെ ഏറ്റവുമധികം യാത്ര ചെയ്ത 10 പേര്‍ 50 ഗ്രാം സ്വര്‍ണക്കട്ടിക്ക് അര്‍ഹരായപ്പോള്‍ അതില്‍  രണ്ടുപേര്‍ മലയാളികളായിരുന്നു. ചാവക്കാട് തിരുവത്ര സ്വദേശിയും എ.ടി.എം ടെക്നീഷ്യനുമായ നജീബ്, കോഴിക്കോട് സ്വദേശിയും ഐ.ടി കമ്പനി ഉദ്യോഗസ്ഥനുമായ ഷംസാദ് ബാബു എന്നിവരാണ് ഈ ഭാഗ്യശാലികള്‍. വീട്ടുജോലിക്കാരിയായ തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ശാന്തി റബിനും 50 ഗ്രാം സ്വര്‍ണത്തിന് അര്‍ഹയായി.  22 വര്‍ഷമായി  ശാന്തി ദുബൈയിലത്തെിയിട്ട്.  
മികച്ച പൊതുഗതാഗത യാത്രക്കാരായ മറ്റു 40 പേര്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ആപ്പിള്‍ ഹെഡ്സെറ്റ്, നോല്‍ കാര്‍ഡ് തുടങ്ങിയവ സമ്മാനമായി ലഭിച്ചു. 
വ്യക്തിഗത നോല്‍കാര്‍ഡ് എടുത്ത് യാത്ര ചെയ്തവരാണ് സമ്മാനാര്‍ഹരായത്. ഒക്ടോബര്‍ 20 മുതല്‍ 30 വരെ ദിവസേന രണ്ടു പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ഒരു യാത്രക്ക് 50 പോയന്‍റ് എന്ന രീതിയില്‍ കൂടുതല്‍ പോയന്‍റ് നേടിയവരാണ് നറുക്കെടുപ്പിന് അര്‍ഹരായത്. 
ഇതിന് പുറമെ ബസ് സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, മാളുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ മത്സരങ്ങളും നടന്നു. 
ബസിലും മെട്രോയിലും ട്രാമിലും ഒളിപ്പിച്ചുവച്ചിരിക്കുന്ന 30 കവറുകളിലൊന്ന് കണ്ടത്തെിയവര്‍ക്കും ബസിലോ മെട്രോയിലോ അബ്രയിലോ ട്രാമിലോ വെച്ചെടുക്കുന്ന സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തവര്‍ക്കും സമ്മാനം നല്‍കി. 
ഇതിന് പുറമെ വിവിധ കായിക മത്സരങ്ങളും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തിയിരുന്നു.
ഡൗണ്‍ടൌണിലെ ബുര്‍ജ് ഐലന്‍റില്‍ നടന്ന പരിപാടിയിലായിരുന്നു സമ്മാനദാനം.  വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.