സൗദി ഇലക്ട്രോണിക് സർവകലാശാല ഇനി ‘അമീർ മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല’
റിയാദ്: സൗദി ഇലക്ട്രോണിക് സർവകലാശാലയുടെ പേര് ‘അമീർ മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല’ എന്ന് പുനർനാമകരണം ചെയ്ത് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സമർപ്പിച്ച നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
സൗദി അറേബ്യക്ക് നൽകിയ മികച്ച ദേശീയ സംഭാവനകളും മഹത്തായ സേവനങ്ങളും പരിഗണിച്ചാണ് അന്തരിച്ച അമീർ മുസാഇദ് ബിൻ അബ്ദുറഹ്മാനോടുള്ള ആദരസൂചകമായി ഈ തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തിെൻറ വിദ്യാഭ്യാസ മേഖലക്ക് ഭരണകൂടം നൽകുന്ന പിന്തുണയുടെയും മനുഷ്യവിഭവശേഷി വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കിന് നൽകുന്ന പ്രാധാന്യത്തിെൻറയും തെളിവാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുനിയാൻ പറഞ്ഞു.
രാജ്യത്തിെൻറ ചരിത്രത്തോടും ദേശീയ പ്രതീകങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി രേഖപ്പെടുത്തി. സൗദിയുടെ വികസന ഘട്ടങ്ങളുമായും ഭരണഘടനാ സ്ഥാപനങ്ങളുടെ വളർച്ചയുമായും ചേർന്നുനിൽക്കുന്ന പ്രമുഖ വ്യക്തിത്വത്തിെൻറ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.