റിയാദിൽ ചില്ല സർഗ വേദി സംഘടിപ്പിച്ച ജൂൺ മാസ വായനാ പരിപാടി കെ.പി.എം സാദിഖ് തുടക്കം കുറിക്കുന്നു
റിയാദ്: പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിൻറ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി. രാഷ്ട്രീയ സ്പന്ദനങ്ങൾ നിറഞ്ഞ അദ്ദേഹത്തിെൻറ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണെൻറ ‘വന്ദേമാതരം’ എന്ന കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിെൻറ ശ്രദ്ധേയമായ കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു. 1977-ലെ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെയുള്ള ജാതീയ നരഹത്യകളുടെ പശ്ചാത്തലത്തിൽ, കാല്പനികതയിൽ നിന്ന് രാഷ്ട്രീയ യാഥാർഥ്യങ്ങളിലേക്ക് വികസിക്കുന്ന ‘ബീഹാർ’ എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു. ചരിത്രബോധം നഷ്ടപ്പെട്ട് ആസക്തികൾക്ക് പിന്നാലെ പായുന്ന സമൂഹം ഫാസിസത്തിൽ ചെന്നെത്തുമെന്ന മുന്നറിയിപ്പ് നൽകുന്ന ‘ഓക്കിനാവയിലെ പതിവ്രതകൾ’ എന്ന കഥ വിദ്യ ഭാസ്കരൻ പങ്കുവെച്ചു.
വർഗസമര യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ‘നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന കഥ മൂസ കൊമ്പൻ അവതരിപ്പിച്ചു. സമരങ്ങളിൽ കുടുംബം നഷ്ടപ്പെട്ടിട്ടും പതറാത്ത ഒരു വൃദ്ധയുടെ പുഞ്ചിരിയാണ് ഇതിെൻറ വൈകാരിക കേന്ദ്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അകാരണമായി ജയിൽ ശിക്ഷ അനുഭവിച്ച് സർവതും നഷ്ടപ്പെട്ടവരുടെ കഥ പറയുന്നതും, പരാജയപ്പെട്ട വിപ്ലവങ്ങളെ മറയ്ക്കാൻ പ്രത്യയശാസ്ത്ര ആവരണങ്ങൾ ഉപയോഗിക്കുന്നതിനെ പരിഹസിക്കുന്നതുമായ ‘നിശ്ചലദൃശ്യങ്ങൾ’ സി.എം. സുരേഷ് ലാൽ വിവരിച്ചു. നാട്ടുപശ്ചാത്തലത്തിലുള്ള ‘തെയ്യങ്ങൾ’ എന്ന കഥയുടെ വായന സീബ കൂവോട് പങ്കുവെച്ചു. ഗുളികൻ തെയ്യം വിപ്ലവ മുദ്രവാക്യങ്ങളോടെ ജനരക്ഷയ്ക്കെത്തുന്ന മുഹൂർത്തങ്ങൾ അവർ വിവരിച്ചു. അടിയന്തരാവസ്ഥയോടുള്ള രൂക്ഷ പ്രതികരണമായ ‘മഞ്ഞ്’ എന്ന കഥയുടെ വായനാതലങ്ങൾ നജിം കൊച്ചുകലുങ്ക് വിശദീകരിച്ചു. ഹെമിങ്‌വേയുടെ സാന്തിയാഗോയിൽ തുടങ്ങി അവസാനിക്കുന്ന കഥയിലെ ഭീതിയുടെ മഞ്ഞ് ഇരപിടിയന്മാരെ ഓർമിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ജയരാജിെൻറ കുടുംബാംഗമായ പ്രകാശൻ കോറോത്ത് വ്യക്തിപരമായ ഓർമകൾ പങ്കുവെച്ചു. ഫൈസൽ കൊണ്ടോട്ടി, വി.കെ. ഷഹീബ, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, റഫീഖ് പന്നിയങ്കര, ഷിംന സീനത്ത്, ശിഹാബ് തൊണ്ടിയിൽ, സബീന സാലി, ഷമീർ കുന്നുമ്മൽ, നസീർ മുള്ളൂർക്കര, പ്രശാന്ത് വടകര, സുബിൻ, ജോമോൻ സ്റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായ ചടങ്ങിൽ വിപിൻ കുമാർ ചർച്ചകൾ ഉപസംഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.