യാംബു: സൗദി അറേബ്യയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഈ വർഷം ആദ്യപാദത്തിലെ നിരക്കാണ് അവസാന പാദത്തിലും തുടരുന്നതെന്നും ഇക്കാര്യത്തിൽ ഒരു സ്ഥിരത സംഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം പുറത്തുവന്ന ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ സ്ഥിതിവിവര റിപ്പോർട്ട് വ്യക്തമാക്കുന്നു. 'ലേബർ ഫോഴ്സ്' സർവേയുടെ അടിസ്ഥാനത്തിലെ റിപ്പോർട്ടിൽ ഈ വർഷം രണ്ടാംപാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.3 ശതമാനമാണ്. അതേ നില തുടരുന്നതായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. പാദ വാർഷിക കണക്കിൽ കൂടിക്കൊണ്ടിരുന്ന കണക്കിലാണ് ഇപ്പോൾ ഒരു സ്ഥിരതയുള്ളത്. രാജ്യത്തെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനവും സ്ത്രീകളുടേത് 21.9 ശതമാനവുമാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സിവിൽ സർവിസ് മന്ത്രാലയം, മാനവ വിഭവശേഷി വികസന നിധി (ഹദഫ്), ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി), നാഷനൽ ഇൻഫോർമേഷൻ സെൻറർ എന്നീ വകുപ്പുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തയാറാക്കിയ സ്ഥിതിവിവര കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദ വാർഷിക റിപ്പോർട്ടിൽ 6.6 ശതമാനത്തിലെത്തിയതായാണ് കണ്ടെത്തൽ. 2021ലെ രണ്ടാം പാദ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മാറ്റമില്ലെന്നും രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു. സൗദിയിലെ മൊത്തം പുരുഷ ജനസംഖ്യയുടെ തൊഴിൽ പങ്കാളിത്തനിരക്ക് 65 ശതമാനം കുറഞ്ഞതായും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. സ്വദേശി വനിതകൾക്കിടയിലെ തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് വർധിച്ചതായും കാണുന്നു. 2021ലെ സ്ഥിതി വിവരക്കണക്കുകൾ കൂടി വിലയിരുത്തുമ്പോൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സൗദി ജീവനക്കാർ 54.3 ശതമാനവും പൊതുമേഖലയിൽ 53.3 ശതമാനവുമാണെന്ന് വെളിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.