തീർഥാടകർക്കായി ‘ഉംറയ്ക്കായി വരുന്നു’ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

മക്ക: ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങളും മാർഗനിർദേശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയം ‘ഉംറയ്ക്കായി വരുന്നു’ എന്ന പേരിൽ വിപുലമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റമദാനിലെ തിരക്കേറിയ സീസൺ മുന്നിൽകണ്ട് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി.

ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ, പാലിക്കേണ്ട നടപടിക്രമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ എന്നിവയെക്കുറിച്ച് തീർഥാടകരെ ബോധവത്കരിക്കുക, സൗദി വിഷൻ 2030-​ന്റെ ഭാഗമായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, യാത്രയുടെ ആരംഭം മുതൽ മടക്കം വരെ ഡിജിറ്റൽ, ഭൗതിക മാധ്യമങ്ങളിലൂടെ തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുക എന്നിവയാണ്​ പ്രധാന ലക്ഷ്യങ്ങൾ.

സേവനങ്ങളെയും മാർഗനിർദേശങ്ങളെയും കുറിച്ച് തീർഥാടകരിൽ അവബോധം വളർത്തുകയാണ് കാമ്പയി​ന്റെ പ്രധാന ലക്ഷ്യം. റമദാൻ അവസാനം വരെ നീളുന്ന ഈ കാമ്പയിൻ വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, ഇരുഹറമുകൾ എന്നിവയുൾപ്പെടെ 18-ലധികം സമ്പർക്ക കേന്ദ്രങ്ങൾ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും.

സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ നിന്നുള്ള 24-ലധികം സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ അണിനിരക്കുന്നു. തീർഥാടകർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കും. തീർഥാടകരുടെ ആത്മീയ യാത്ര കൂടുതൽ ധന്യമാക്കാനും സുരക്ഷിതമാക്കാനും ഈ കാമ്പയിൻ വലിയ പങ്കുവഹിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Umrah awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.