കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ സംഘടനയായ യാത്ര കുവൈത്ത് കോവിഡ് മഹാമാരിയുടെ ക്ഷാമകാലത്തും 12 ലക്ഷം രൂപ ധനസഹായമായി നൽകി. സംഘടനയുടെ മരണപ്പെട്ട മൂന്ന് അംഗങ്ങളുടെ കുടുംബത്തിന് ധനസഹായമായി മൂന്നു ലക്ഷം രൂപ വീതവും മൂന്ന് അംഗങ്ങളുടെ ചികിത്സക്കായി മൂന്നു ലക്ഷം രൂപയും നൽകി. 2014 മുതൽ ഇതുവരെ 80 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം സംഘടന നടത്തി.
സാൽമിയ ഗാർഡനിൽ നടത്തിയ ചടങ്ങിൽ കണ്ണൂർ ധർമടം സ്വദേശി രമേശെൻറ കുടുംബധനസഹായം സുഹൃത്ത് അനിൽ കുമാർ കണ്ണൂർ ഏറ്റുവാങ്ങി. പ്രസിഡൻറ് അനിൽ ആനാടും ട്രഷറർ അനൂപ് ആറ്റിങ്ങലും ചേർന്ന് കൈമാറി. ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അനിൽകുമാർ കണ്ണൂരിന് മുൻ പ്രസിഡൻറ് മനോജ് മഠത്തിൽ മൊമേൻറായും പെന്നാടയും നൽകി ആദരിച്ചു. ചാരിറ്റി കൺവീനർ റിഷാദലി നന്ദി പറഞ്ഞു.
അബ്ബാസിയ യൂനിറ്റ് ട്രഷറർ സുരേഷ്, എക്സിക്യൂട്ടിവ് അംഗം ബെന്നി, മെഹബൂല യൂനിറ്റ് ജോയൻറ് സെക്രട്ടറി ഷെബീർ, സാൽമിയ യൂനിറ്റ് പ്രസിഡൻറ് രാജേഷ്, ട്രഷറർ സുജിത്, ഇലക്ഷൻ കമീഷണർ കെ.കെ. ബഷീർ, മുൻ എക്സിക്യൂട്ടിവ് രാജൻ പന്തളം, അംഗങ്ങളായ ഷാജിത്, അജയൻ ഉദയൻ, സിദ്ദീഖ് എന്നിവർ പങ്കെടുത്തു. 2020 മാർച്ചിൽ കോവിഡ് മഹാമരിയിലെ ലോക്ഡൗണിൽ നാലു മാസക്കാലമാണ് തൊഴിൽ പൂർണമായും നിലച്ച് ടാക്സി ഡ്രൈവർമാർ കൊടും വറുതിയിൽ എത്തിയത്. തൊഴിൽ പുനരാരംഭിച്ചിട്ടും വലിയ മാറ്റം ഉണ്ടായിരുന്നില്ല.
ഇൗ സാഹചര്യത്തിൽ ഏപ്രിലിൽ കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം അമ്പൂരി സ്വദേശി ജോജോ, ആഗസ്റ്റിൽ മരിച്ച പാലക്കാട് സ്വദേശി വിജി രാധാകൃഷ്ണൻ എന്നിവരുടെ കുടുംബസഹായ വിതരണം നീട്ടിവെക്കുകയായിരുന്നു. രണ്ടുപേരുടെയും കുടുംബ സഹായനിധി സമാഹരിച്ച് നൽകിക്കഴിയുമ്പോൾ കണ്ണൂർ ധർമടം രമേശനും മരണപ്പെട്ടു.
രമേശൻ നാട്ടിൽ പോയി ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്. ഇപ്പോഴും ടാക്സി തൊഴിൽ മേഖല മെച്ചപ്പെട്ട നിലയിലല്ല. അതിനിടയിലും സഹപ്രവർത്തകരുടെ കുടുംബത്തെ ചേർത്തുനിർത്താൻ സംഘടന അംഗങ്ങൾ മനസ്സുകാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.