മദീന നഗരത്തിൽ ഇനി യാത്ര എളുപ്പം, പുതുക്കിയ ബസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

മദീന: നഗരത്തിനുള്ളിൽ താമസക്കാർ, സന്ദർശകർ, തീർഥാടകർ എന്നിവരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ മദീന ബസ് പദ്ധതിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയിൽ നഗരത്തിലുടനീളമുള്ള ഉപയോക്താക്കൾക്കായി 15 റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓരോ റൂട്ടിലെയും തിരക്കും സ്​റ്റോപ്പുകളുടെ എണ്ണവും കണക്കിലെടുത്താണ് പുതിയ സമയക്രമം നിശ്ചയിച്ചിട്ടുള്ളതെന്ന് മദീന ബസ് അധികൃതർ വിശദീകരിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം റൂട്ടുകളെ പ്രധാനമായും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ആദ്യ ഗ്രൂപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഞ്ച് റൂട്ടുകളാണുള്ളത്. വിമാനത്താവളം - മസ്ജിദുന്നബവി (റൂട്ട് 400), മിഖാത്ത് - ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ (റൂട്ട് 130), ഫൈസലിയ - വാദി മുദൈനിബ് (റൂട്ട് 150), സയ്യിദ് അൽശുഹദാഅ് സ്‌ക്വയർ - ആലിയ (റൂട്ട് 190), ഖാലിദിയ - അൽഖസ്‍വാഅ് (റൂട്ട് 191) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന 10 റൂട്ടുകൾ ദിവസവും 18 മണിക്കൂർ വീതം സർവീസ് നടത്തും. പുലർച്ചെ ആറ്​ മുതൽ രാത്രി 11.59 വരെയാണ് ഈ റൂട്ടുകളിലെ പ്രവർത്തന സമയം. ഖന്ദഖ് - ഖുർആൻ പ്രിൻറിങ് പ്രസ് (230), ഫൈസലിയ - മിഖാത്ത് (231), ജബൽ അയ്ർ - ദുവൈദ (290), മിഖാത്ത് - മദീനത്തു സനാഇയ (291), മഹ്‌സൂർ - ബുസ്താൻ അൽസ്വാഫിയ (310), കിങ് ഫഹദ് ഡിസ്ട്രിക്റ്റ് - ഖുബാഅ് പള്ളി (390), ഷുറാൻ - അരീദ് ഡിസ്ട്രിക്റ്റ് (391), മബ്ഉൗസ് - വാഹത് അൽഉയൂൻ (450), എയർപോർട്ട് ഡിസ്ട്രിക്റ്റ് - ആലിയ (490), ആലിയ - കസ്‍വാഅ (590) എന്നിവയാണ് 18 മണിക്കൂർ സർവീസ് നടത്തുന്ന പാതകൾ.

മദീനയിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതി​െൻറയും, പ്രത്യേകിച്ച് ഹജ്ജ്-ഉംറ സീസണുകളിൽ എത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് സുഖകരവും സുസ്ഥിരവുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഷെഡ്യൂൾ നടപ്പാക്കുന്നത്.

Tags:    
News Summary - Travel in Madinah city just got easier; updated bus schedule announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.