റിയാദ്: സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ലൈസൻസുള്ള ബസുകൾ ട്രാക്കിങ് സംവിധാനങ്ങളും സുരക്ഷ ഉപകരണങ്ങളും ഉൾപ്പെടെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം.
സ്കൂൾ ബസുകൾ നിരവധി അടിസ്ഥാന മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയ സുരക്ഷ ഉപകരണങ്ങൾ വാഹനങ്ങളിൽ സജീകരിക്കുക, പതിവ് അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തുക, ഡ്രൈവർമാർ നിയുക്ത റൂട്ടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വിദ്യാർഥികൾ സുരക്ഷിതമായി വാഹനങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും അതോറിറ്റി ഊന്നിപ്പറഞ്ഞു.
സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ദൈനംദിന ജോലികൾ പരിശോധനാ സംഘങ്ങൾ തുടരുന്നുണ്ടെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പരാതികളും ഏകീകൃത കോൾ സെന്റർ (19929) വഴിയോ സമൂഹ മാധ്യമമായ ‘എക്സ്’ ലെ ഗുണഭോക്തൃ അക്കൗണ്ട് വഴിയോ സമർപ്പിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.