ജിദ്ദ: കോവിഡിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയ 'പിഴ റദ്ദാക്കൽ' പദ്ധതി നവംബർ 30ന് അവസാനിക്കും. അതിന് മുമ്പ് അവസരം പ്രയോജനപ്പെടുത്താൻ എല്ലാ നികുതിദായകരോടും അതോറിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജൂൺ മുതലാണ് പദ്ധതി ആരംഭിച്ചത്. നികുതി സംവിധാനങ്ങളിൽ രജിസ്ട്രേഷൻ വൈകൽ, പേമെന്റ് വൈകൽ, നികുതി സംവിധാനങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേൺ തിരുത്തൽ, ഇലക്ട്രോണിക് ബില്ലിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നീ കാരണങ്ങൾക്കുള്ള പിഴകളാണ് ഈ പദ്ധതിപ്രകാരം റദ്ദാക്കുന്നത്.
ഈ പിഴകളിൽനിന്ന് നികുതിദായകരെ ഒഴിവാക്കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനുവേണ്ട നിബന്ധനകളും മാർഗനിർദേശങ്ങളും അതോറിറ്റി വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ഈ പദ്ധതി പ്രാബല്യത്തിൽ വന്ന തീയതിക്ക് മുമ്പുള്ള പിഴകൾ എന്നിവ ഇതിലുൾപ്പെടില്ല. തവണകളായി അടയ്ക്കാൻ നിജപ്പെടുത്തിയിരിക്കുന്ന പ്രധാന നികുതി ഒടുക്കാൻ വൈകിയതിനുള്ള പിഴ ഇളവ് പദ്ധതികാലാവധി അവസാനിച്ചതിനുശേഷം ഉള്ളതാണെങ്കിൽ അതിനും ഇളവ് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.