റിയാദ്: ഇന്ത്യൻ രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിലേറെ ന്യൂനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിരന്തരം പോരാടിയ മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. വർഗീയ കലാപങ്ങളിൽ ഇരകളാക്കപ്പെട്ട ആയിരങ്ങൾക്ക് സാന്ത്വനം നൽകാനും ഭരണകൂടങ്ങളുടെ തെറ്റുകൾക്കെതിരെ കലഹിക്കാനും സേട്ട് മുന്നിൽ നിന്നതും ശ്രദ്ധേയമാണെന്നും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ സേട്ടിനെ പോലെയുള്ള ആത്മാർത്ഥത നിറഞ്ഞ പോരാളികളെയാണ് ഇന്നത്തെ ഫാഷിസ്റ്റ് കാലത്ത് രാജ്യം കൊതിക്കുന്നതെന്നും, രാഷ്ട്രീയ വിദ്യാർഥികൾക്ക് ഏറെ പഠിക്കാനും പകർത്താനും കഴിയുന്നതാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിതമെന്നും, നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും തയാറാവാതിരുന്ന സേട്ട് തന്നെ ഏറെ ആകർഷിച്ച വ്യക്തിതമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ന്യൂനപക്ഷ വിഭാഗത്തിന്റെ പോരാളി എന്നതിനപ്പുറം, രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒന്നടങ്കം എക്കാലവും ഓർക്കുന്ന നേതാവാണ് സേട്ട് സാഹിബെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയവൺ ഗൾഫ് ബ്യൂറോ ചീഫുമായ എം.സി.എ. നാസർ അനുസ്മരിച്ചു.
നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുൽ വഹാബ്, സെക്രട്ടറി സത്താർ കുന്നിൽ, ഐ.എം.സി.സി മുൻ ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ എന്നിവർ സംസാരിച്ചു. നാഷനൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, എ.എൽ.എം. ഖാസിം, സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, ഒ.പി റഷീദ്, ജലീൽ പുനലൂർ, ബഷീർ ബഡേരി, കൊച്ചുമുഹമ്മദ് വലത്ത്, സാലിഹ് മേടപ്പിൽ, നസ്റുദ്ദീൻ മജീദ്, എൻ.എം. മഷ്ഹൂദ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ പി.പി. സുബൈർ സ്വാഗതവും ട്രഷറർ പുളിക്കൽ മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു. മുഫീദ് കൂരിയാടൻ, ഷരീഫ് കൊളവയൽ, കാസിം മലമ്മൽ, റഷീദ് താനൂർ, ഹമീദ് മധൂർ തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.