റിയാദ്: കോവിഡ് മഹാമാരിക്കിടയിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകാനായി ശിഫ മലയാളി സമാജം ഫൗണ്ടേഴ്സും ശുമൈസി അൽഅബീർ ക്ലിനിക്കും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ആമിന സെറിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിൽപരവും സാമ്പത്തികവുമായ കാരണങ്ങളാൽ കൃത്യമായ മെഡിക്കൽ ചെക്കപ്പ് നടത്താതെ മാറിനിൽക്കേണ്ടിവന്ന സാധാരണ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിന് ആശ്വാസമായെന്ന് സംഘാടകർ പറഞ്ഞു.
രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പിൽ മുന്നോറോളം ആളുകൾ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ക്യാമ്പിൽ സൗജന്യ ഡയബറ്റിക്, ബ്ലഡ് പ്രഷർ രോഗനിർണയം നടത്തി. പുറമെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു, ആരോഗ്യ പ്രശ്നം ഉള്ളവർക്ക് മരുന്നുകളും ലാബ് ടെസ്റ്റുകളും നിർദേശിച്ചു നൽകി. തുടർ ചികിത്സക്കുള്ള ഡിസ്കൗണ്ട് കാർഡ് വിതരണം ചെയ്തു. ഡോ. ബാലചന്ദ്രൻ, ഡോ. മുഹമ്മദ് ഷാഫി, നഴ്സുമാരായ സോണ ഡേവിഡ്, ജോബി, ക്ലിനിക് മാനേജർ ജോസ് പീറ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് സനൽകുമാർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ബാബു കൊടുങ്ങല്ലൂർ മെഡിക്കൽ ക്യാമ്പിനെക്കുറിച്ച് വിശദമായ അവലോകനം നടത്തി. ഡോ. ബാലചന്ദ്രൻ വിവിധ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കൺവീനർ ഷാനവാസ് സ്വാഗതവും സെക്രട്ടറി ഷിബു നിലമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.