ജിദ്ദ: ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു. തീർഥാടകർക്ക് ആവശ്യമായ ഗതാഗത സേവനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരുക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നടപടി. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ മന്ത്രാലയം വിവിധ നിയമനടപടികൾ ആരംഭിച്ചു. കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.
തീർഥാടകർക്ക് ബദൽ ഗതാഗത സേവനം നൽകുന്നതിനുള്ള ചെലവുകൾ കമ്പനിയുടെ ബാങ്ക് ഗാരന്റികളിൽനിന്ന് ഈടാക്കി. അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ അതത് കമ്പനികൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
തീർഥാടകരുടെ അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉയർന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം കർശന നടപടികളുമായി മുന്നോട്ട് പോകും. അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാനും നിർദിഷ്ട ഷെഡ്യൂളുകൾക്കനുസൃതമായി സേവനങ്ങൾ നൽകാനും എല്ലാ ഉംറ കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.