മക്ക: ഉംറ ഗ്രൂപ് അധികൃതർ ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും അടക്കാത്തതിനാൽ മക്കയിൽ കുടങ്ങിയ 84 മലയാളി ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ ഹജ്ജ്- ഉംറ മന്ത്രാലയം ഇടപെട്ടു. പാലക്കാട് മണ്ണാര്‍ക്കാട് ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ എത്തിയ 84 തീര്‍ഥാടകരാണ് ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും ഏജൻറ് അടക്കാത്തതിനാൽ മക്കയില്‍ കുടുങ്ങിയത്. വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൗദിയിലെ ഏജൻറിനെ വിളിച്ചു വരുത്തി.
കഴിഞ്ഞ മാസം 24ന് എത്തിയതാണ് സംഘം. വ്യത്യസ്ത സംഘമായാണ് തീര്‍ഥാടകരെ മക്കയിലെത്തിച്ചത്. എന്നാല്‍ ട്രാവല്‍സുമായി ബന്ധപ്പെട്ട ഒരാളും ഇവരെ മക്കയില്‍ സ്വീകരിക്കാനുണ്ടായില്ല എന്ന പരാതി ഉയർന്നു. പിന്നീട് ബന്ധപ്പെട്ടപ്പോഴാണ് ഹോട്ടലിനും മടക്ക യാത്രക്കുമുള്ള പണമടച്ചിട്ടില്ല എന്ന വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം മുടങ്ങി.
15 ദിവസത്തെ തീർഥാടനം പൂര്‍ത്തിയാക്കി മെയ് എട്ടിന് നാട്ടിലേക്ക് മടങ്ങേണ്ടവരുണ്ട് ഇക്കൂട്ടത്തില്‍. അമ്പതോളം സ്ത്രീകളാണിതില്‍. അവശരായ രോഗികളുമുണ്ട്. പണമടക്കാത്തതിനാല്‍ ഹോട്ടലില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമമുണ്ടായതായി തീർഥാടകനായ അസ്ലം മണ്ണാർക്കാട് പറഞ്ഞു. മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് ഹോട്ടലില്‍ തുടരാനായത്. പ്രശ്നത്തിന് ഉടൻ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.