ലോകത്തെ മികച്ച 15 വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് ‘സൗദിയ’; രണ്ട് പ്രമുഖ ആഗോള പുരസ്കാരങ്ങളും സ്വന്തമാക്കി
റിയാദ്: ആഗോള വ്യോമയാന രംഗത്ത് അഭിമാനാർഹമായ നേട്ടം കൈവരിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദി എയർലൈൻസ്’ (സൗദിയ). വ്യോമയാന മേഖലയിലെ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ‘സ്കൈട്രാക്സി’െൻറ 2026-ലെ ആഗോള റാങ്കിങ്ങിൽ ലോകത്തെ മികച്ച 15 വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദിയ ഇടംപിടിച്ചു.
ഇതിനുപുറമെ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും മികച്ച ജീവനക്കാർക്കുള്ള പുരസ്കാരവും മികച്ച കാബിൻ ക്രൂവിനുള്ള പുരസ്കാരവും കമ്പനി സ്വന്തമാക്കി. ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ആഗോള വ്യോമയാന പുരസ്കാര ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. സ്കൈട്രാക്സ് റാങ്കിങ്ങിൽ തുടർച്ചയായ വളർച്ചയാണ് സൗദിയ രേഖപ്പെടുത്തുന്നത്.
2024-ൽ 20-ാം സ്ഥാനത്തുണ്ടായിരുന്ന കമ്പനി രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പടവുകൾ കയറി 2025-ൽ 17-ാം സ്ഥാനത്തും, നിലവിൽ 2026-ൽ 15-ാം റാങ്കിലും എത്തിയത് ആഗോളതലത്തിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിന് തെളിവാണ്. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജീവനക്കാർക്കുള്ള പുരസ്കാരം സൗദിയ നിലനിർത്തുന്നത്.
കമ്പനിയുടെ തുടർച്ചയായ പുരോഗതിയും ആഗോള തലത്തിലെ മുന്നേറ്റവും ഈ പുരസ്കാരങ്ങളിലൂടെ വ്യക്തമാകുന്നുവെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ പ്രതികരിച്ചു. സേവന-ആതിഥ്യ മേഖലകളിൽ ജീവനക്കാരുടെ മികച്ച പ്രകടനം സൗദി അറേബ്യയുടെ തനിമയാർന്ന സംസ്കാരത്തെയും ആതിഥ്യ മര്യാദകളെയും ലോകത്തിന് മുന്നിൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനും ആഗോളതലത്തിലുള്ള മത്സരക്ഷമത വർധിപ്പിക്കുന്നതിനുമായി മാനവിക വിഭവശേഷി, അത്യാധുനിക സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ എന്നിവയിലെ നിക്ഷേപം കമ്പനി തുടർന്നും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.