കുഡു-കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ് രണ്ടാം വാരത്തിലെ മികച്ച കളിക്കാർക്കുള്ള ഉപഹാരങ്ങൾ, ഭാരവാഹികളായ റിയാസ് പള്ളാട്ട്, സുജിത്ത്, സമീർ അബ്ദുൽ അസീസ് എന്നിവർ വിതരണം ചെയ്യുന്നു
കുഡു-കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്; രണ്ടാം വാരത്തിൽ സ്രാക്കോ, എഫ്‌സിആർ, ഗ്ലോബ് വിൻ ലോജിസ്റ്റിക് ടീമുകൾക്ക് ജയം
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുഡു-കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2 സഫാ മക്കാ കപ്പ് രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾക്ക് റിയാദ് സാക്ഷ്യം വഹിച്ചു.
കുഡു പ്രസൻറ്സ് സഫാ മക്ക വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ ക്രിക്കറ്റ് പോരാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം വാരത്തിൽ സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ടും എം.സി.എ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് നടന്നത്. ഗ്രൂപ്പ് എ മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് ആറ് റൺസിന് സ്പാർക്കൻസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്രാക്കോ സ്ട്രൈക്കേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്പാർക്കൻസ് ക്രിക്കറ്റ് ക്ലബ്ബിന് ആറു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. സ്രാക്കോ സ്ട്രൈക്കേഴ്സിന്റെ നൗഷാദാണ് ഈ മത്സരത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രൂപ്പ് സി മത്സരത്തിൽ എഫ്.സി.ആർ ക്രിക്കറ്റ് ക്ലബ്ബ് 41 റൺസിെൻറ മികച്ച വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത എഫ്.സി.ആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തപ്പോൾ, എതിരാളികളായ കുഡു നാഷനൽ ക്രിക്കറ്റ് ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എഫ്.സി.ആറിെൻറ സർഫ്രാസ് ഈ പോരാട്ടത്തിൽ കളിയിലെ താരമായി.
ഗ്രൂപ് ഇ മത്സരത്തിൽ ഗ്ലോബ് വിൻ ലോജിസ്റ്റിക്, കേരള സ്‌ട്രൈക്കേഴ്‌സിനെ 92 റൺസിന് തകർത്തു. ഗ്ലോബ് വിൻ ലോജിസ്റ്റിക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചൂകൂട്ടിയപ്പോൾ, കേരള സ്‌ട്രൈക്കേഴ്‌സിെൻറ മറുപടി ബാറ്റിങ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിൽ ഒതുങ്ങി. ഗ്ലോബ് വിൻ ലോജിസ്റ്റിക്കിെൻറ കൈഫ് ആണ് മത്സരത്തിലെ താരം.
ഹംജിത്ത്, അർഷാദ്, ചാക്കോ, റഫീഖ്, നയ്മുദ്ദീൻ, ഖൈസ് എന്നിവർ അമ്പയർമാരായി കളി നിയന്ത്രിച്ചു. ആകെ 24 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെൻറിൽ ഇതുവരെ 14 ടീമുകൾ കളത്തിലിറങ്ങിയിട്ടുണ്ട്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾ പൂർത്തിയാകുന്നതോടെ ടൂർണമെൻറിെൻറ സെമി ഫൈനലും ഫൈനലും ഡിസംബറിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.