റിയാദില്‍ യന്ത്രത്തോക്കുകളുമായി പാഞ്ഞടുത്ത  ഭീകരരെ ഒറ്റക്ക് നേരിട്ട് പൊലീസുകാരന്‍ താരമായി 

റിയാദ്: ശരീരത്തില്‍ വെച്ചുകെട്ടിയ ബോംബും യന്ത്രത്തോക്കുകളുമായി പൊലീസ് വാഹനത്തിന് നേരെ ചീറിയടുത്ത രണ്ടു തീവ്രവാദികളെ ജീവന്‍ പണയം വെച്ച് അതി സാഹസികമായി കൈത്തോക്ക് കൊണ്ട് വെടിവെച്ച് കൊന്ന പൊലീസുകാരന് അഭിനന്ദന പ്രവാഹം. ശനിയാഴ്ച രാവിലെ റിയാദ് നഗരത്തിലെ അല്‍യാസ്മിന്‍ എന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂലൈയില്‍ മദീന പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നിലെ സൂത്രധാരനും സുഹൃത്തുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ഏറ്റുമുട്ടലിന്‍െറ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഭീകരരെ നേരിട്ട പൊലീസുകാരന്‍ താരമായത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് സമീപത്തെ വീടിന് മുകള്‍ നിലയില്‍ നിന്ന് സ്ത്രീകളാരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലാണ് നാടകീയ സംഭവങ്ങളുള്ളത്. റോഡില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിന് നേരെ രണ്ടു യുവാക്കള്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 
മുന്നിലുള്ളയാള്‍ കാറിന്‍െറ ഡോര്‍ തുറന്ന് അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറില്‍ നിന്ന് അല്‍പം മാറി നിന്ന പൊലീസുകാരന്‍ കൈത്തോക്കുമായി വന്ന് ഭീകരര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുന്നത്.

കാറിന്‍െറ മുന്നില്‍ നിന്നുള്ള വെടിവെപ്പില്‍ രണ്ടു ഭീകരരും മരിച്ചു വീഴുന്നതും കാണാം. ദൃശ്യങ്ങളുടെ ഭീകരതയില്‍ ഭയന്ന സ്ത്രീകളുടെ ഉറക്കെയുള്ള നിലവിളിയും സംഭാഷണങ്ങളും വീഡിയോയില്‍ കേള്‍ക്കാം. വെടിവെപ്പില്‍ നിസ്സാര പരിക്കേറ്റ പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ ആരാഞ്ഞു. ഭീകരര്‍ ഒളിത്താവളത്തില്‍ നിന്ന് മതില്‍ചാടി വരുന്നതിന്‍െറ ദൃശ്യങ്ങളും പരിസരവാസികള്‍ എടുത്തിട്ടുണ്ട്. ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വീടു വളഞ്ഞതോടെയാണ് വെടിവെപ്പുണ്ടായത്. 

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് കാറില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍െറ സാഹസികമായ ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്. ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യന്ത്രത്തോക്കുമായി വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇവരുടെ താമസ സ്ഥലത്തു നിന്ന് ഗ്രനേഡുകളും തിരകളും ബെല്‍റ്റ് ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നോമ്പുതുറ സമയത്താണ് മദീന പള്ളിക്ക് സമീപം രാജ്യത്തെ നടുക്കി സുരക്ഷ ഉദ്യോസ്ഥര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായിരുന്നു. 

ഈ കേസില്‍ ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന ത്വാഇഅ് സാലിം യസ്ലിം അസൈഅരി, സുഹൃത്ത് തലാല്‍ അസ്സാഇദി എന്നിവരാണ് കൊല്ലപ്പെട്ടത്. ചാവേര്‍ സ്ഫോടനത്തിനുപയോഗിച്ച ബോംബും ബെല്‍റ്റുകളും നിര്‍മിച്ചത് ത്വാഇഅ് ആണെന്നാണ് കരുതുന്നത്. 2015 ആഗസ്റ്റ് ആറിന് സൗദിയുടെ വടക്കന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവരുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. അസീര്‍ ആക്രമണത്തില്‍ 11 സൈനികരും നാല് ബംഗ്ളാദേശ് പൗരന്മാരും കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

 
പൊലീസ് വളഞ്ഞതോടെ വീടിന്‍െറ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭീകരര്‍
 
 
ഏറ്റുമുട്ടലിന്‍െറ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പതിഞ്ഞപ്പോള്‍
 
 

 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.