റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ നടി രേഖ ആരാധകരെ അഭിവാദ്യം ചെയ്യുന്നു
ജിദ്ദ: ഇന്ത്യൻ സിനിമാ ലോകത്തെ നിത്യവസന്തമായ നടി രേഖ, ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ തന്റെ അനശ്വരമായ പ്രഭാവം കൊണ്ട് ശ്രദ്ധാകേന്ദ്രമായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഫെസ്റ്റിവലിൽ രേഖക്ക് പ്രത്യേകം ആദരവ് നൽകി.
1981-ലെ രേഖ അഭിനയിച്ച ക്ലാസിക് ചിത്രമായ 'ഉമ്റാവു ജാൻ'-ന്റെ പുതുക്കിയ പതിപ്പിന്റെ പ്രത്യേക പ്രദർശനത്തോടനുബന്ധിച്ചാണ് രേഖയെ പൊതുവേദിയിൽ ആദരിച്ചത്. റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ ഫൈസൽ ബാൾട്ടിയൂർ രേഖയെ പ്രത്യേക ഫലകം നൽകി ആദരിച്ചു. ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ തന്റെ ഐക്കണിക് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയതിന്റെ സന്തോഷത്തിൽ നടി രേഖ വികാരനിർഭരമായ പ്രസംഗം നടത്തി സദസ്സിന്റെ കയ്യടി നേടി.
നടി രേഖയും 'ഉമ്റാവു ജാൻ' സിനിമ സംവിധായകൻ മുസഫർ അലിയും ഫെസ്റ്റിവലിൽ.
സിനിമ തന്നെയാണ് തന്റെ ജീവിതമെന്നും പുതിയ തലമുറയോട് സിനിമയെ ഗൗരവത്തിലെടുക്കാനും അവർ ആഹ്വാനം ചെയ്തു. ഏറ്റവും നന്നായി ജീവിക്കുക, അപ്പോള്‍ മറ്റുള്ളതെല്ലാം പിറകെവരും എന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ മുസഫർ അലി, മറ്റു അണിയറ പ്രവർത്തകരായ മീരാ അലി, സഞ്ജയ് ജെയിൻ തുടങ്ങിയയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അവിസ്മരണീയ കഥാപാത്രമായി രേഖയെ അനശ്വരമാക്കിയ ചിത്രമാണ് 'ഉമ്റാവു ജാൻ'. ചിത്രത്തിലെ പ്രകടനത്തിന് രേഖയ്ക്ക് ഇന്ത്യൻ നാഷണൽ ഫിലിം അവാർഡ് ലഭിച്ചിരുന്നു. റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ കൾച്ചറൽ സ്‌ക്വയറിലുള്ള ബിഗ് സ്‌ക്രീനിലാണ് ഞായറാഴ്ച്ച രാത്രി ചിത്രം പ്രദർശിപ്പിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിം, മറ്റു ഉദ്യോഗസ്ഥർ, ഇന്ത്യയിൽ നിന്നും സൗദിയിൽ നിന്നുമുള്ള അതിഥികൾ തുടങ്ങിയവർ ചിത്രം കാണാനെത്തിയിരുന്നു. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ക്ലാസിക് അന്താരാഷ്ട്ര, അറബ് സിനിമകൾക്കായി സമർപ്പിച്ചിട്ടുള്ള ജിദ്ദ റെഡ് സീ ഫെസ്റ്റിവലിലെ 'ട്രഷേഴ്സ്' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
നേരത്തെ നടി രേഖ ഫെസ്റ്റിവലിലൊരുക്കിയ റെഡ് കാർപ്പറ്റിൽ തന്റെ ആരാധകരോട് കുശലം പറഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തതിനും ശേഷമാണ് തിയേറ്ററിൽ ആദരിക്കൽ ചടങ്ങിനെത്തിയത്. വെള്ളയും സ്വർണ്ണനിറവും കലർന്ന മനോഹരമായ പട്ട് സാരിയിലാണ് രേഖ ഫെസ്റ്റിവലിൽ തിളങ്ങിയത്. പരമ്പരാഗത ആഭരണങ്ങളും മുത്തു പതിച്ച സ്വർണ്ണ ബ്രൂച്ച് കൊണ്ട് അലങ്കരിച്ച അവരുടെ ട്രേഡ്മാർക്ക് ബണ്ണും അണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.