റിയാദ്: ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കായി സൗദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സഖ്യസേനയില്‍ പങ്കുചേരാന്‍ ഒമാന്‍ തീരുമാനിച്ചു.
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനയച്ച കത്തിലാണ് 40 അംഗരാജ്യങ്ങളുള്ള സഖ്യത്തില്‍ ചേരാനുള്ള സന്നദ്ധത ഒമാന്‍ അറിയിച്ചത്. സല്‍മാന്‍ രാജാവ് ഉടന്‍ ഒമാന്‍ സന്ദര്‍ശിക്കുമെന്നും സൗദി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒമാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ ചുമതല വഹിക്കുന്ന ബദര്‍ ബിന്‍ സഈദ് അല്‍ബൂസഈദിയാണ് സഖ്യസേനയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് രേഖാമൂലമുള്ള സന്ദേശം സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അറിയിച്ചത്. സൗദിയിലെ ഒമാന്‍ അംബാസഡറാണ് സന്ദേശം കൈമാറിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദം ചെറുക്കുക, മേഖലയില്‍ സുരക്ഷ നിലനിര്‍ത്തുക എന്നതാണ് 40 അംഗരാജ്യങ്ങള്‍ പങ്കുചേര്‍ന്നുള്ള സഖ്യസേനയുടെ ദൗത്യം. ഒരു വര്‍ഷം മുമ്പ് സൗദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സഖ്യസേനയില്‍ ഒമാന്‍ ചേര്‍ന്നിരുന്നില്ല.
മേഖലയിലെ സുരക്ഷാപ്രശ്നങ്ങളുടെയും അയല്‍ രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലിന്‍െറയും പശ്ചാത്തിലാണ് ഒമാന്‍ ഈ തീരുമാനത്തിലത്തെുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സല്‍മാന്‍ രാജാവ് ഉടന്‍ ഒമാന്‍ സന്ദര്‍ശിക്കുമെന്നും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജാവിന്‍െറ സന്ദര്‍ശനത്തിന്‍െറ മുന്നോടിയായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാന്‍ സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.