ദമ്മാം: സൗദി-അമേരിക്കൻ സംയുക്ത സൈനിക അഭ്യാസം ‘പ്രതിരോധ കവചം 4’ ദഹ്റാനിലെ കിഴക്കൻ മേഖലാ കമാൻഡിൽ നടന്നു. സൗദി സായുധ സേനയുടെയും യു.എസ് സെൻട്രൽ കമാൻഡിന്റെയും ശാഖകളുടെ പങ്കാളിത്തത്തോടെയാണ് സൈനിക അഭ്യാസം നടന്നത്. പ്രതിരോധ മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ആരോഗ്യ മന്ത്രാലയം, സൗദി റെഡ് ക്രസന്റ് അതോറിറ്റി തുടങ്ങി നിരവധി സിവിൽ, സൈനിക സർക്കാർ ഏജൻസികൾ അഭ്യാസത്തിൽ പങ്കെടുത്തു.
‘പ്രതിരോധ കവചം 4’ എന്ന സംയുക്ത അഭ്യാസം കൂട്ട നശീകരണ ആയുധങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടാനുള്ള പങ്കാളികളുടെ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അഭ്യാസത്തിൽ പങ്കെടുത്ത സംയുക്ത ബറ്റാലിയൻ കമാൻഡർ കേണൽ തുർക്കി അൽസുമൈരി പറഞ്ഞു. സൗദി സായുധ സേനകൾ, പങ്കെടുക്കുന്ന സർക്കാർ ഏജൻസികൾ, അമേരിക്കൻ സേന എന്നിവയ്ക്കിടയിൽ ആവശ്യമായ ആശയങ്ങളും നടപടിക്രമങ്ങളും കഴിവുകളും ഏകീകരിക്കുക, കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ റിസ്കുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവയും അഭ്യാസത്തിന്റെ ലക്ഷ്യത്തിലുൾപ്പെടുമെന്നും അൽസുമൈരി പറഞ്ഞു. പങ്കെടുത്ത യൂണിറ്റുകൾ ഫീൽഡ് പരിശീലനം നടത്തിയതായും അദ്ദേഹം പറഞ്ഞു. കൂട്ട നശീകരണ ആയുധങ്ങളുടെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ വേണ്ട അനുകരണീയമായ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിനും അഭ്യാസം സാക്ഷ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.