റിയാദ്: ഇന്ത്യയുടെ 70ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് അംബാസഡർ അഹമ്മദ് ജാവേദും പത്നി ശബ്നം ജാവേദും സൗദി ഭരണാധികാരികൾക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സമൂഹത്തിെൻറ നാനാതുറകളിൽ നിന്ന് ക്ഷണിക്കപ്പെട്ടവർക്കും അത്താഴ വിരുന്നൊരുക്കി. പതിവിൽ നിന്ന് ഭിന്നമായിരുന്നു ഇത്തവണ. റിപ്പബ്ലിക് ദിനത്തിെൻറ അന്ന് വൈകുന്നേരം എന്ന പതിവിനും പരിപാടി സ്ഥലത്തിനും മാറ്റമുണ്ടായി. മൂന്നാം ദിവസം എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസ് ഹാളിലാണ് വേദിയൊരുങ്ങിയത്. ഇതിനടുത്തുള്ള തുവൈഖ് പാലസിലായിരുന്നു കഴിഞ്ഞ വർഷം വരെ. രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികവും മുൻനിറുത്തി പൊലിമ കൂട്ടിയായിരുന്നു ഇത്തവണ ആഘോഷം. വൈകീട്ട് 7.30 ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസായിരുന്നു പതിവുപോലെ മുഖ്യാതിഥി. ദേശീയപതാകയുടെ മൂവർണങ്ങൾ കൊണ്ട് അലങ്കരിച്ച കേക്ക് അദ്ദേഹവും അംബാസഡർ അഹമ്മദ് ജാവേദും ചേർന്ന് മുറിച്ചു.
ലോകരാജ്യങ്ങളുടെ സ്ഥാനപതിമാരും നയതന്ത്രപ്രതിനിധിമാരും പൗരപ്രമുഖരും ഉൾപ്പെടെ വിശാലമായ ഒാഡിറ്റോറിയം തിങ്ങിനിറഞ്ഞ പ്രൗഢ സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഗവർണറോടും സൗദി ഭരണാധികാരി സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടുമുള്ള കൃതജ്ഞത അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തെയും തന്ത്രപ്രധാന രംഗങ്ങളിലെ സഹകരണത്തേയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാൻ സംബന്ധിച്ചു. സാംസ്കാരിക, രാഷ്ട്രീയ, വാർത്താ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സുറഹ്മാൻ സ്വാഗതം ആശംസിച്ചു. സാംസ്കാരിക വിനിമയത്തിെൻറ ഭാഗമായി സൗദിയിലെത്തിയ മണിപ്പൂരി പാരമ്പര്യ കലാസംഘത്തിെൻറ നൃത്തവും വാൾപ്പയറ്റും അരങ്ങേറി. പത്തംഗ സംഘത്തിലെ സ്ത്രീകളുൾപ്പെടെ നാലു പേർ നൃത്തവും രണ്ടുപേർ വാൾപ്പയറ്റും അവതരിപ്പിച്ചു. ദോലക്കും ഡ്രമ്മും വായിച്ച് രണ്ടുപേർ പിന്നണിയിലും അണിനിരന്നു. ഗവർണർ അമീർ ഫൈസൽ പരിപാടികൾ സാകൂതം ആസ്വദിച്ചു. വിഭവസമൃദ്ധമായ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.